മാള: കുണ്ടൂര്‍ -കുത്തിയതോട് പാലത്തിനായുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലച്ച പാലംനിര്‍മാണത്തിന്‍െറ തടസ്സങ്ങള്‍ നീങ്ങുമെന്ന പ്രതീക്ഷ നല്‍കിയാണ് കഴിഞ്ഞ ദിവസം വി.ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചത്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാമെന്ന് എം.എല്‍.എ നേരിട്ട് ഉറപ്പുനല്‍കിയതോടെ ഉടമകള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും എം.എല്‍.എ അറിയിച്ചു. എറണാകുളം ജില്ലയെ ബന്ധിപ്പിക്കുന്ന പാലത്തിന് 22 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പക്ഷേ, സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ പണി ഇതുവരെ നടന്നിട്ടില്ല. അപ്രോച്ച് റോഡ് നിര്‍മാണത്തിനായുള്ള സ്ഥം വിട്ടുകിട്ടാത്തതാണ് പാലം പണി നീളാന്‍ കാരണം. എം.എല്‍.എയോടൊപ്പം പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍, വാര്‍ഡംഗം മുഹമ്മദ് ഫൗസീര്‍, മറ്റ് പഞ്ചായത്തംഗങ്ങളായ ടി. എ. ഷമീര്‍, കെ. കെ. രാജു, എം .കെ . ഡേവീസ്, ബിജു തോട്ടാപ്പിള്ളി, നന്ദിത വിനോദ്, ഷീബ ഷാജു, ഗീത മോഹനന്‍, പ്രഭ ടീച്ചര്‍ , പി .ഡബ്ള്യു. ഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ.ബി. ശേഖര്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ വി. ആര്‍. ദീപ, ഓവര്‍സീയര്‍ സീന ജോസഫ്, ത്രിതല പഞ്ചായത്ത് മുന്‍ ഭാരവാഹികളായ എം.ആര്‍. അപ്പുക്കുട്ടന്‍, പി . എഫ്. ജോണ്‍സന്‍, എ.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.