ജല, വൈദ്യുതി വിതരണ തടസ്സം ഉടന്‍ നീക്കണമെന്ന് ജില്ലാ വികസന സമിതി

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയോരത്തെ കുടിവെള്ള പൈപ്പുകളും വൈദ്യുതി തൂണുകളും സ്ഥാപിച്ച് ജല, വൈദ്യുതി വിതരണം പുന$സ്ഥാപിക്കാന്‍ ജില്ല വികസന സമിതി യോഗം നിര്‍ദേശം നല്‍കി. കുടിവെള്ള പൈപ്പുകളും വൈദ്യുതി തൂണുകളും ഹൈവേ പ്രവൃത്തിയുടെ ഭാഗമായി നീക്കംചെയ്തത് മണ്ണുത്തി മുതല്‍ ചുവന്നമണ്ണ് വരെ 12 കി.മീ ഭാഗത്ത് ജല, വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ കെ. രാജന്‍ എം.എല്‍.എ ഇതുസംബന്ധിച്ച് പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തോട്ടപ്പടിയില്‍ കോണ്‍ക്രീറ്റ് ഡക്റ്റ് പ്രവൃത്തി പൂര്‍ത്തിയായാല്‍ ഉടന്‍ ജലവിതരണം സുഗമമാക്കാന്‍ കഴിയുമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വികസന സമിതിയെ അറിയിച്ചു. പൊളിച്ചുനീക്കിയ വൈദ്യുതി വിളക്കുകള്‍ പുന$സ്ഥാപിക്കുന്നത് മണ്ണുത്തി, പട്ടിക്കാട് സെക്ഷനില്‍ പുരോഗമിക്കുകയാണെന്ന് തൃശൂര്‍ ഈസ്റ്റ് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. പൂങ്കുന്നം-കുറ്റിപ്പുറം റോഡില്‍ മുണ്ടൂര്‍-പുറ്റേക്കര ഭാഗങ്ങളിലും കൈപ്പറമ്പ് ചൂണ്ടല്‍ ഭാഗങ്ങളിലും റോഡ് വീതികൂട്ടി നാലുവരിപ്പാതയാക്കാന്‍ സ്ഥലം ഏറ്റെടുക്കാനുള്ള രൂപരേഖ കലക്ടര്‍ക്കും ചീഫ് എന്‍ജിനീയര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടന്ന് പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സമിതിയെ അറിയിച്ചു. ചിമ്മിനി ജലസേചന പദ്ധതി എമര്‍ജന്‍സി ഷട്ടറിന്‍െറ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് നവംബര്‍ 17ന് വെള്ളം തുറന്നുവിട്ടതായി ജലവിഭവ വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. പുഴയ്ക്കല്‍ വ്യവസായ എസ്റ്റേറ്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സംരംഭകരും സിഡ്കോ എം.ഡിയും പങ്കെടുത്ത യോഗം തീരുമാനിച്ചതായി പി.കെ. ബിജു എം.പിയുടെ കത്തിന് മറുപടിയായി ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ മരത്താക്കര കോളനിയിലെ കമ്യൂണിറ്റി ഹാളിന്‍െറ പുനര്‍നിര്‍മാണം ആരംഭിച്ചതായി കെ. രാജന്‍ എം.എല്‍.എയുടെ ചോദ്യത്തിന് ജില്ലാ പട്ടികജാതി ഓഫിസര്‍ മറുപടി നല്‍കി. കലക്ടര്‍ ഡോ. എ. കൗശിഗന്‍, എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ യു. ഗീത എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.