കെ.പി.എ.സി ലളിതയും മൊയ്തീനും രാധാകൃഷ്ണനും രവീന്ദ്രനാഥും മത്സരിക്കും

തൃശൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി എ.സി.മൊയ്തീനും ചേലക്കരയില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എ കെ.രാധാകൃഷ്ണനും പ്രൊഫ. സി. രവീന്ദ്ര നാഥും നടി കെ.പി.എ.സി ലളിതയും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗവുമാണ് തീരുമാനമെടുത്തത്. മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെ മത്സരിപ്പിക്കേണ്ടെന്നും തീരുമാനിച്ചു. നേരത്തെ നല്‍കിയ സാധ്യതാപ്പട്ടിക പൊളിച്ചെഴുതേണ്ടിവന്നതോടെ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ 10ന് സി.പി.എം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഉച്ചക്ക് രണ്ടിന് ജില്ലാ കമ്മിറ്റി യോഗവും ചേരും. 1970ല്‍ എ.എസ്.എന്‍. നമ്പീശന്‍ വിജയിച്ചശേഷം കൈവിട്ട്പോയ വടക്കാഞ്ചേരി 2004ല്‍ പിടിച്ചെടുത്ത മൊയ്തീനെ കുന്നംകുളത്താണ് പരിഗണിക്കുന്നത്. വടക്കാഞ്ചേരിയില്‍ മഹിള അസോസിയേഷന്‍ കേന്ദ്രസമിതി അംഗം കെ.വി. നഫീസയായിരുന്നു ജില്ലാ നേതൃത്വം നല്‍കിയ സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നത്. ഇത് മാറ്റിയാണ് സംസ്ഥാന നേതൃത്വം കെ.പി.എ.സി ലളിതയെ പരിഗണിച്ചത്. നേതൃത്വത്തിന്‍െറ അറിയിപ്പ് ലഭിച്ചതായി ലളിത പറഞ്ഞു. കുന്നംകുളത്ത സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റും വി.എസ്.പക്ഷത്തെ പ്രമുഖനുമായ കെ.എഫ്.ഡേവീസിനെ പരിഗണിച്ചിരുന്നെങ്കിലും മൊയ്തീനെ നിയോഗിക്കപ്പെടുകയായിരുന്നു. മൊയ്തീന്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍.ബാലന്‍ ജില്ലാ സെക്രട്ടറിയായേക്കും. വിജയമുറപ്പിക്കാന്‍ കഴിയുന്ന മറ്റൊരാളെ കണ്ടത്തൊനാവാത്തത്കൊണ്ടാണ് പുതുക്കാട് മണ്ഡലത്തില്‍ വളരെ ജനകീയനായ പ്രൊഫ. സി. രവീന്ദ്ര നാഥിന് മൂന്നാമൂഴം കൊടുത്തത്. മത്സരിക്കാനില്ളെന്ന് നിലപാട് എടുത്ത കെ.രാധാകൃഷ്ണനോട് അഞ്ചാം തവണയും ചേലക്കരയില്‍ മത്സരിക്കാനും സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. 1996 മുതല്‍ തുടര്‍ച്ചയായി ചേലക്കരയെ പക്ഷത്ത് നിര്‍ത്തിയ രാധാകൃഷ്ണന്‍ പിന്മാറുന്നത് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, പുതുമുഖങ്ങള്‍ക്ക് വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ തന്നെ മത്സരിപ്പിക്കുന്നത്. ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിന്‍െറ ആവശ്യം തള്ളിയാണ് മൊയ്തീനോട് മത്സരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ കെ.വി. അബ്ദുല്‍ഖാദറും ചാലക്കുടിയില്‍ ബി.ഡി. ദേവസിയും സിറ്റിങ് എം.എല്‍.എമാരില്‍ വീണ്ടും മത്സരിക്കും. കുന്നംകുളത്ത് എം.കെ.കണ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന സി.എം.പിയുടെ ആവശ്യം സി.പി.എം നിരാകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.