ബൈക്ക് മോഷണം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

കുന്നംകുളം: വിവിധ ജില്ലകളില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പെടെ ആറുപേര്‍ പടിയില്‍. കക്കാട് കറുപ്പം വീട്ടില്‍ ബാദുഷ (18), പഴഞ്ഞി കോട്ടോല്‍ കോട്ടോല്‍ വീട്ടില്‍ ശരത്ത് (കറുത്തപ്പന്‍- 18), കമ്പിപ്പാലം കൊണ്ടണൂര്‍ മാന്തോപ്പില്‍ സുധീഷ് (18), അക്കിക്കാവ് മണ്ടുമ്പാല്‍ ലിഷോയ് (18) എന്നിവര്‍ ഉള്‍പ്പെടെ ആറുപേരെയാണ് കുന്നംകുളം എസ്.ഐ ടി.പി. ഫര്‍ഷാദും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മോഷ്ടിച്ച ബൈക്കുകള്‍ക്ക് വ്യാജ നമ്പറുകള്‍ പതിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും മറ്റുള്ളവ ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നത്. ആഡംബര ബൈക്കുകളാണ് മോഷ്ടിക്കുന്നത്. കാറുകളില്‍ വിവിധയിടങ്ങളില്‍ സഞ്ചരിച്ച് ബാദുഷ, ലിഷോയ് എന്നിവരുടെ നേതൃത്വത്തിലാണ് മോഷണം നടത്തിയിരുന്നത്. ഇരിങ്ങാലക്കുട സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ട് ബൈക്കുകളും വളാഞ്ചേരി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഒരോ ബൈക്കുകളുമാണ് കണ്ടെടുത്തത്. ഒന്നരലക്ഷം രൂപയോളം വരുന്ന ഇവ കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത്. മോഷ്ടിക്കുന്നവയുടെ ലോക്ക് ലിഷോയാണ് പൊട്ടിച്ചിരുന്നത്. പിന്നീട് കുന്നംകുളം ഗുരുവായൂര്‍ റോഡിലുള്ള വര്‍ക്ക്ഷോപ്പില്‍ നിന്നാണ് പുതിയ ലോക്ക് ഘടിപ്പിക്കാറ്. മോഷണ മുതലാണെന്ന് മനസ്സിലാക്കിയാണ് വര്‍ക്ക്ഷോപ് ജീവനക്കാരന്‍ പുതിയ പൂട്ട്വെച്ചുകൊടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാജ നമ്പറുകളാണ് എല്ലാ ബൈക്കുകളിലും പതിച്ചിരുന്നത്. ഈ നമ്പറുകള്‍ കാര്‍, ലോറി എന്നിവയുടേതാണെന്നും വ്യക്തമായിട്ടുണ്ട്. നിലവില്‍ പുറത്തിറക്കാത്ത വ്യാജ നമ്പറുകളും മോഷ്ടിച്ച ബൈക്കുകളില്‍ കണ്ടത്തെി. മോഷണ മുതലുകള്‍ വിറ്റ് ധൂര്‍ത്തടിച്ച് ജീവിക്കുകയായിരുന്നു ലക്ഷ്യം. അക്കിക്കാവിലുള്ള ഒരു യുവാവ് കുന്നംകുളം എസ്.ഐക്ക് നല്‍കിയ വിവരത്തത്തെുടര്‍ന്നാണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ബാദുഷയെ ചങ്ങരംകുളത്തുള്ള ബന്ധുവീട്ടില്‍ നിന്ന് കണ്ടത്തെി. ഇതോടെയാണ് വന്‍ മോഷണസംഘത്തെ കുറിച്ചുള്ള വിവരം പുറത്തായത്. വര്‍ക്ക്ഷോപ് ജീവനക്കാരന്‍ ബാബു, സ്റ്റിക്കര്‍ ഒട്ടിച്ചു നല്‍കിയ ശശി എന്നിവരും കസ്റ്റഡിയിലാണ്. ബാദുഷയുടെ പേരില്‍ 2014ല്‍ കുന്നംകുളം പൊലീസില്‍ ആറ് മോഷണക്കേസുകളുണ്ട്. ബൈക്ക്, ബാറ്ററി എന്നിവ മോഷ്ടിച്ച കേസിലെ പ്രതിയാണ്. ലിഷോയുടെ പേരില്‍ പാലക്കാട് സൗത് പൊലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണ ക്കേസുണ്ടെന്നും പൊലീസ് പറഞ്ഞു. മറ്റു കേസുകള്‍ എത്രയുണ്ടെന്ന് ചോദ്യം ചെയ്തുവരുന്നു. മറ്റു പല മോഷണക്കേസുകളിലും ഇവര്‍ പ്രതികളാണെന്ന് പൊലീസ് സംശയിക്കുന്നു. മോഷണം നടത്താന്‍ സംഘം ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ്. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പൊലീസ് സംഘത്തില്‍ എ.എസ്.ഐമാരായ സന്തോഷ്, സുരേന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസുകാരായ സജീവന്‍, ആശിഫ്, സുദേവ് എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.