ചെറുതുരുത്തി: വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ കോഴിമാംപറമ്പ് കുംഭാരകോളനിയിലെ കുടുംബങ്ങള്‍ നരകയാതന അനുഭവിക്കുകയാണെന്നും ശുചിത്വമില്ലായ്മ മൂലം കോളനി പകര്‍ച്ചവ്യാധികളുടെ കേന്ദ്രമാകാന്‍ സാധ്യതയുണ്ടെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും കോളനി സന്ദര്‍ശിച്ചു. ഇടുങ്ങിയ മുറികളും പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയും ദുരിതം വര്‍ധിപ്പിക്കുന്നതായി സംഘം നേരിട്ട് കണ്ട് മനസ്സിലാക്കി. മാലിന്യം ഇപ്പോള്‍ ഇടുന്നത് അയല്‍വാസിയായ രാഘവന്‍ മാസ്റ്ററുടെ വളപ്പിലാണ്. അതിന് അനുവാദം നല്‍കിയ മാസ്റ്ററെയും സംഘം അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും മാലിന്യം നീക്കാന്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടപടി കൈക്കൊള്ളുമെന്നും മാലിന്യ നിര്‍മാര്‍ജനത്തിന് പൈപ്പ് കമ്പോസ്്റ്റ് പദ്ധതി ആവിഷ്കരിക്കുമെന്നും കളിമണ്‍ ലഭ്യമാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പഴയന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. തങ്കമ്മ, വൈസ് പ്രസിഡന്‍റ് എം. പത്മകുമാര്‍, വള്ളത്തോള്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. പത്മജ, ബ്ളോക് അംഗങ്ങളായ ജയകൃഷ്ണന്‍, സുമിത്ര, ഡോ. സുരേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഹരിദാസ് എന്നിവര്‍ കോളനി സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.