ചാലക്കുടി: നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ളെന്ന് ബഹുജന കണ്‍വെന്‍ഷന്‍. അതിരപ്പിള്ളി പദ്ധതി എന്തിന് എന്ന പേരില്‍ ചാലക്കുടിയില്‍ വ്യാപാരഭവന്‍ ജൂബിലി ഹാളില്‍ എ.ഐ.വൈ.എഫിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ കാടും നാടും മുടിക്കുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തി. അതിരപ്പിള്ളി പദ്ധതി പ്രായോഗികമല്ളെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് എ.ഐ.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രാജന്‍ എം.എല്‍.എ പറഞ്ഞു. ഇടമലയാര്‍ പദ്ധതിയിലേക്ക് വെള്ളം തിരിച്ചുവിട്ടതിന് ശേഷം ചാലക്കുടിപ്പുഴയില്‍ ശേഷിക്കുക 500 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. ഇതില്‍നിന്ന് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയില്ളെന്ന് ലാവലിന്‍ കമ്പനിക്കുപോലും അറിയാം. പുതുതായി അധികാരമേറ്റ ഇടതുപക്ഷ സര്‍ക്കാറിനെപ്പറ്റി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയുണ്ട്. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയാത്ത ഒരു കാര്യവും നടപ്പാക്കാന്‍ ഒരു മന്ത്രിക്കും അവകാശമില്ളെന്ന് അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ ഒരു ആദിവാസിയെപ്പോലും ഒഴിപ്പിക്കാനും ഒരു മരത്തിന്‍െറ ചില്ല പോലും വെട്ടാനും എ.ഐ.വൈ.എഫ് അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഒരു സൂര്യനെ തെളിയിക്കുന്നത് ഒരു പുഴയുടെ ഒഴുക്കിനെ തടഞ്ഞിട്ടാണെങ്കില്‍ ആ സൂര്യനെ നമുക്ക് വേണ്ടെന്നും മെഴുകുതിരിയായി കത്താന്‍ തയാറാണെന്നും കെ.രാജന്‍ എം.എല്‍.എ പറഞ്ഞു. ഇന്ന് ഊര്‍ജോല്‍പാദനത്തിന് നിരവധി മാര്‍ഗങ്ങളുണ്ടെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് ടി.എന്‍. പ്രതാപന്‍ പറഞ്ഞു. പാരമ്പര്യേതരമായ ഊര്‍ജ മാര്‍ഗത്തിലേക്ക് നാം ചുവട് മാറണം. എല്‍.ഡി.എഫ് ഭരിച്ചാലും യു.ഡി.എഫ് ഭരിച്ചാലും വൈദ്യുതി മന്ത്രിമാര്‍ അതിരപ്പിള്ളി വേണമെന്ന് വാദിച്ചിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയിലെ വൈദ്യുതി മന്ത്രിമാരോട് പല തവണ ഇതേപ്പറ്റി തര്‍ക്കിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തിന്‍െറ മനസ്സാക്ഷിയോട് ചോദിക്കാതെ ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ പാടില്ല. ആയിരം സര്‍ക്കാറുകള്‍ ഇനി മാറി വന്നാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ളെന്ന് പ്രതാപന്‍ പറഞ്ഞു. പാരമ്പര്യ ഊര്‍ജത്തിന് പകരം വെക്കാന്‍ ഒന്നുമില്ളെന്ന് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി എം.ജി.സുരേഷ്കുമാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പറഞ്ഞു. കേരളത്തില്‍ വലുതും ചെറുതുമായ സോളാര്‍, കാറ്റാടി വൈദ്യുതി പദ്ധതികള്‍ കെ.എസ്.ഇ.ബി നടപ്പാക്കുന്നുണ്ട്. അതുപോരാത്തതുകൊണ്ടാണ് അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി വാദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമപരമായി നടപടിയെടുക്കാതെ ജനം എന്നു പറയുന്നത് തങ്ങളാണ് എന്ന് വാദിച്ച് അതിരപ്പിള്ളി പദ്ധതിക്കെതിരെ തടസ്സമുന്നയിക്കുന്നത് ജനാധിപത്യമല്ളെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പദ്ധതിക്കെതിരെ വാദിക്കുന്നവര്‍ കണക്കുകള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. ചാലക്കുടിപ്പുഴ സംരക്ഷണസമിതി കണ്‍വീനര്‍ എസ്.പി.രവി, പി.പ്രസാദ്, ടി.ആര്‍.രമേശ്, ടി.പ്രദീപ്കുമാര്‍, നഗരസഭ ചെയര്‍പേഴ്സന്‍ ഉഷ പരമേശ്വരന്‍,വി.ജെ.ബെന്നി, അഡ്വ കെ.നന്ദകുമാരവര്‍മ എന്നിവര്‍ സംസാരിച്ചു. കെ.പി.സന്ദീപ് മോഡറേറ്ററായിരുന്നു. അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള ചലച്ചിത്രത്തിന്‍െറ ബ്രോഷര്‍ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.