കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ രൂക്ഷവിമര്‍ശം

തൃശൂര്‍: ജില്ലാ പഞ്ചായത്ത് യോഗത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രസിഡന്‍റിന്‍െറ രൂക്ഷവിമര്‍ശം. സ്വന്തം പാര്‍ട്ടിക്കാരനായ മന്ത്രി ഭരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.ഐ നേതാവ് കൂടിയായ ജില്ലാപഞ്ചായത്തു പ്രസിഡന്‍റ് ഷീല വിജയകുമാറാണ് യോഗത്തില്‍ വിമര്‍ശമുന്നയിച്ചത്. യോഗത്തില്‍ പങ്കെടുത്ത് വിവരം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായും ഇങ്ങനെ മുന്നോട്ട് പോകാനാവില്ളെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. കൃഷിവകുപ്പുമായി ബന്ധപ്പെട്ട അജണ്ടയിലായിരുന്നു പ്രസിഡന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിച്ചത്. ഇവരില്‍ നിന്നും വിശദീകരണം തേടുമെന്ന് അവര്‍ അറിയിച്ചു. അഴീക്കോട് ജങ്കാര്‍ വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കുകയാണെന്ന് വൈസ്പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണന്‍ അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കി. ജങ്കാര്‍ സര്‍ക്കാറിനെ തിരിച്ചേല്‍പിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കേസുകളുള്ള സാഹചര്യത്തില്‍ അതുസംബന്ധിച്ച് അടുത്ത യോഗത്തില്‍ വിശദചര്‍ച്ചയാകാമെന്നും മന്ത്രി, എം.എല്‍.എ എന്നിവരുമായി ചര്‍ച്ചചെയ്ത് ജങ്കാര്‍ നടത്തിപ്പിന് സര്‍ക്കാറില്‍ നിന്ന് പ്രത്യേകഫണ്ട് സ്വരൂപിക്കാനാകുമോ എന്നു പരിശോധിക്കുമെന്നും വൈസ് പ്രസിഡന്‍റ് യോഗത്തില്‍ പറഞ്ഞു. 2014 ല്‍ മൂന്നുവര്‍ഷത്തേക്കാണ് കരാറുകാരന്‍ ജങ്കാര്‍ നടത്തിപ്പ് ഏറ്റെടുത്തത്. അതിനാല്‍ പെട്ടെന്ന് പിന്‍വാങ്ങാനാകില്ല. 58-60 ലക്ഷം രൂപയാണ് പ്രതിവര്‍ഷം നടത്തിപ്പിന് ചെലവു വരുന്നത്. ടെന്‍ഡറെടുത്തത് 27 ലക്ഷം രൂപക്കാണ്. പ്രതിവര്‍ഷ വരുമാനം ഒമ്പതുലക്ഷം . അടുത്ത മൂന്നുവര്‍ഷത്തേക്ക് ഒരു കോടിയെങ്കിലും ജില്ലാപഞ്ചായത്തിന് ഇതുമായി ബന്ധപ്പെട്ട് ചെലവിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ജങ്കാറിന് കേടുപാട് തീര്‍ക്കാന്‍ നല്‍കിയ അപേക്ഷ മാറ്റിവെച്ചു. എട്ടുമീറ്റര്‍ വീതിയുളള 29 റോഡുകളുടെ അറ്റകുറ്റപ്പണിക്ക് യോഗം അനുമതി നല്‍കി. ചില റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ളെന്നതു സംബന്ധിച്ച് പരാതിയുയര്‍ന്നു. അത് പിന്നീട് പരിഗണിക്കാമെന്ന് പ്രസിഡന്‍റ് ഉറപ്പുനല്‍കി. ഡി.പി.സിയുടെ അംഗീകാരത്തോടെയാണ് അന്തിമലിസ്റ്റ് തയാറാക്കുകയെന്ന് പൊതുമരാമത്ത് വിഭാഗം യോഗത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.