കുടിവെള്ള പ്രശ്നം: കോര്‍പറേഷന്‍ സംഘം മുഖ്യമന്ത്രിയെ കാണും

തൃശൂര്‍: കോര്‍പറേഷനിലെ വെള്ളക്കരം ഏകീകരിക്കുന്നത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷാംഗങ്ങളില്‍ ഭിന്നത. പഴയ മുനിസിപ്പല്‍ പ്രദേശത്ത് ഇപ്പോള്‍ ഈടാക്കുന്ന മിനിമം ചാര്‍ജ് 13 രൂപയാണ്. കോര്‍പറേഷനാക്കുമ്പോള്‍ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളില്‍ 22 രൂപയും. ഇത് 22 രൂപയായി ഏകീകരിക്കണമെന്നാണ് ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള ചില അംഗങ്ങളുടെ വാദം. ഈ നിര്‍ദേശത്തെ പ്രതിപക്ഷത്തുനിന്നുള്ള ജോണ്‍ ഡാനിയേലും ഭരണകക്ഷിയില്‍നിന്നുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പി. സുകുമാരനും എതിര്‍ത്തു. നിരക്ക് വര്‍ധിപ്പിക്കണമെങ്കില്‍ വോട്ടിനിട്ട് തീരുമാനിക്കണമെന്ന് ജോണ്‍ ഡാനിയേല്‍. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ വോട്ടിനിട്ട് തീരുമാനിക്കേണ്ടതില്ളെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി നിലപാടെടുത്തു. കുടിവെള്ള വിനിയോഗത്തിന് കോര്‍പറേഷന്‍ വാട്ടര്‍ അതോറിറ്റിക്ക് അടക്കേണ്ട തുക വര്‍ധിപ്പിച്ചതു സംബന്ധിച്ച അജണ്ട ചര്‍ച്ചക്ക് വന്നപ്പോഴാണ് നിരക്ക് ഏകീകരണം ചര്‍ച്ചയും തര്‍ക്കവുമായത്. നിലവില്‍ പ്രതിമാസം ആറുലക്ഷമാണ് കോര്‍പറേഷന്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നത്. അത് ഒറ്റയടിക്ക് 34,20,000 ആയി വര്‍ധിപ്പിച്ചു. 2015 ഒക്ടോബര്‍ മുതല്‍ പുതിയ തുക പ്രാബല്യത്തിലായതായും അതോറിറ്റി വ്യക്തമാക്കി. എന്നാല്‍, വര്‍ധിപ്പിച്ച തുക കോര്‍പറേഷന്‍ അടച്ചിട്ടില്ല. ഈ വകയില്‍ നവംബറിലെ കണക്കനുസരിച്ച് മാത്രം ആറുകോടിയോളം രൂപ അടക്കാനുണ്ട്. കോര്‍പറേഷനില്‍ പഴയ മുനിസിപ്പല്‍ പ്രദേശത്തുള്ളവര്‍ക്ക് നല്‍കുന്ന വെള്ളത്തിന്‍െറ തുകയാണ് വാട്ടര്‍ അതോറിറ്റി വര്‍ധിപ്പിച്ചത്. ഈ വര്‍ധന മൂലം കോര്‍പറേഷന്‍െറ വരുമാനത്തിന്‍െറ നല്ളൊരു വിഹിതം വാട്ടര്‍ അതോറിറ്റിക്ക് നല്‍കേണ്ടി വരുകയാണെന്നും അജണ്ടയില്‍ വ്യക്തമാക്കി. കൂടിയ നിരക്കില്‍ വെള്ളം വാങ്ങി കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനാലാണ് വന്‍ നഷ്ടം സഹിക്കേണ്ടി വരുന്നതെന്നും ഉപഭോക്താക്കള്‍ക്ക് കാലാനുസൃത വര്‍ധന വരുത്തിയിരുന്നെങ്കില്‍ ഒറ്റയടിക്ക് നിരക്ക് വര്‍ധന വരില്ലായിരുന്നെന്നും ഭരണ-പ്രതിപക്ഷാംഗങ്ങളിലെ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇതിന്‍െറ പേരില്‍ പഴയ മുനിസിപ്പല്‍ പ്രദേശത്തെ കുറഞ്ഞ തുക കോര്‍പറേഷനില്‍തന്നെയുള്ള കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകളിലെ ജനങ്ങളില്‍നിന്ന് വാങ്ങിക്കുന്ന തുകയുമായി ഏകീകരിക്കണമെന്നായിരുന്നു ഭരണകക്ഷിയിലെ ഷീബ ബാബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം.എല്‍. റോസി, അനൂപ് ഡേവിസ് കാട എന്നിവര്‍ വാദിച്ചത്. കോര്‍പറേഷനിലേക്ക് നല്‍കുന്ന വെള്ളത്തിന്‍െറ അളവ് സംബന്ധിച്ച് എന്തെങ്കിലും രേഖയുണ്ടോയെന്ന ബി.ജെ.പി അംഗം കെ. മഹേഷിന്‍െറ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. കോര്‍പറേഷനില്‍ത്തന്നെ രണ്ടുരീതിയില്‍ വാട്ടര്‍ ചാര്‍ജ് ഈടാക്കുന്നത് അന്യായമാണെന്ന് അജണ്ടയില്‍ ഭരണകക്ഷി വ്യക്താക്കിയിരുന്നു. ഇതിനെ എതിര്‍ത്താണ് ഭരണകക്ഷിയില്‍ത്തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നത്. വാട്ടര്‍ അതോറിറ്റി കൊള്ളയടിക്കുകയാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ശ്രീനിവാസന്‍ പറഞ്ഞു. വാട്ടര്‍ ചാര്‍ജിന് ന്യായമായ വര്‍ധന വേണമെന്നും കോര്‍പറേഷനിലേക്ക് നല്‍കുന്ന വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിച്ചത് കുറക്കാന്‍ മന്ത്രിമാരെ കാണുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ലോറിയില്‍ കുടിവെള്ള വിതരണം നടത്തിയതിന്‍െറ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുമ്പോള്‍ എല്‍.ഡി.എഫിന്‍െറ ഭരണകാലഘട്ടത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ലാലി ജയിംസ് ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ കെട്ടിടങ്ങളുടെ ലൈസന്‍സ് ഫീസ് സമയബന്ധിതമായി പുതുക്കാത്തതിനാല്‍ ഉണ്ടായ നഷ്ടം അന്ന് വിഷയം പാസാക്കിയ കൗണ്‍സിലര്‍മാരില്‍നിന്ന് ഈടാക്കണമെന്നത് സംബന്ധിച്ച വിഷയത്തിലും ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിന് കാരണമായി. നിരക്ക് വര്‍ധനയില്‍ തീരുമാനമെടുക്കുന്നതിനും വാട്ടര്‍ അതോറിറ്റിയില്‍നിന്നും കുടിവെള്ള വിതരണാവകാശം കോര്‍പറേഷന് കൈമാറാനും വാട്ടര്‍ അതോറിറ്റിക്ക് വന്‍തുക കുടിശ്ശികയുള്‍പ്പെടെ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കോര്‍പറേഷന്‍ സംഘം മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും നേരില്‍ കാണാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി സംസാരിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.