മദ്യപിച്ച് ബസോടിച്ച എട്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: നഗരത്തില്‍ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ബസോടിച്ച ആറ് ഡ്രൈവര്‍മാരെയും രണ്ട് കണ്ടക്ടര്‍മാരെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പൊള്ളാച്ചി, ഒല്ലൂര്‍, മെഡിക്കല്‍ കോളജ്, കാട്ടൂര്‍ തുടങ്ങിയ റൂട്ടുകളിലോടുന്ന ബസുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് പിടിയിലായത്. പൊള്ളാച്ചിയിലേക്കുള്ള ‘കമലം’ ബസിന്‍െറ ഡ്രൈവര്‍ വണ്ടിത്താവളം സ്വദേശി തെക്കേകാട് വീട്ടില്‍ രഞ്ജിത്ത്, കാട്ടൂര്‍ റൂട്ടിലെ കണ്ണോത്ത് വീട്ടില്‍ സുഭാഷ് (41), മെഡിക്കല്‍ കോളജ് റൂട്ടിലെ ചേലക്കോട് വടക്കാഞ്ചേരി മലയന്‍ കോളനിയില്‍ ദിലീപ് (33), ഒല്ലൂര്‍ റൂട്ടിലെ പടവരാട് തളിയത്ത് വീട്ടില്‍ ബാബു (40) എന്നിവരും കണ്ടക്ടര്‍മാരായ ചേര്‍പ്പ് മൊടത്തോളി വീട്ടില്‍ ഷെമ്മി ദാസ് (30), കിരാലൂര്‍ ഞാറേക്കാട്ടില്‍ വീട്ടില്‍ സുമേഷ് (37) എന്നിവരുമാണ് പിടിയിലായത്. പുലര്‍ച്ചെതന്നെ ഇവര്‍ മദ്യപിച്ചാണ് ജോലിക്ക് എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. തലേന്ന് വാങ്ങിവെക്കുന്ന മദ്യമാണ് കഴിക്കുന്നത്. ജോലി തുടങ്ങും മുമ്പ് മദ്യപിച്ചില്ളെങ്കില്‍ ധൈര്യം കിട്ടില്ളെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ബസുകള്‍ അമിത വേഗത്തില്‍ ഓടിക്കുകയും മറ്റ് ബസുകളെ മറികടക്കുകയും ചെയ്യുന്നത് ഈ ലഹരിയുടെ ബലത്തിലാണെന്ന് ഇവരുടെ മൊഴിയില്‍നിന്ന് ബോധ്യമായതായി പൊലീസ് പറഞ്ഞു. അപകടങ്ങളുണ്ടാകുമ്പോള്‍ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുന്നതിനാല്‍ ഇവരെ പരിശോധിക്കാന്‍ കഴിയാറില്ല. അതിനാല്‍ ലഹരി ഉപയോഗിച്ചാണ് ബസോടിച്ചതെന്ന് തെളിയിക്കാന്‍ കഴിയാറില്ല.കഴിഞ്ഞ ദിവസം നായ്ക്കനാല്‍ ജങ്ഷനില്‍ ബസിടിച്ച് അധ്യാപികയായ നെല്ലിക്കുന്ന് ചിരിയങ്കണ്ടത്ത് വീട്ടില്‍ സൈമന്‍െറ ഭാര്യ ജെസി മരിച്ചതിനു പിന്നാലെയാണ് ട്രാഫിക് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ഡ്രൈവര്‍മാര്‍ കഞ്ചാവ് ഉപയോഗിക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകളിലും പരിശോധന നടത്തും. ട്രാഫിക് എസ്.ഐ മഹേന്ദ്രസിംഹന്‍െറ നേതൃത്വത്തില്‍ വനിതാ പൊലീസിന്‍െറ സാന്നിധ്യത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.