മഴക്കാല പൂര്‍വ രോഗപ്രതിരോധം: ഫണ്ടും ആള്‍ശേഷിയും കുറയില്ളെന്ന് മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍: മഴക്കാല പൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടും ആള്‍ശേഷിയും കുറയില്ളെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. മഴക്കാല പൂര്‍വ ശുചീകരണ-മണ്‍സൂണ്‍ കാല മുന്‍കരുതലുകള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വാര്‍ഡില്‍ 25,000 രൂപ എന്ന തോതില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം, ശുചിത്വ മിഷന്‍ എന്നിവയുടെ ഫണ്ടിന് പുറമെ ആവശ്യമെങ്കില്‍ 5,000 രൂപ വരെ പഞ്ചായത്തുകളുടെ പ്ളാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് രോഗപ്രതിരോധ ദിനമായി ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ശുചിത്വ പരിപാടികളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ജനകീയമായി നടത്തും. ഓരോ മണ്ഡലത്തിനും പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥരെയും യോഗത്തില്‍ നിശ്ചയിച്ചു. അടിയന്തരമായി മണ്ഡലംതല യോഗങ്ങള്‍ ചേര്‍ന്ന് നടപടി തുടരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡിസ്പെന്‍സറികളിലും ഡോക്ടര്‍മാരും ലാബ് ടെക്നീഷ്യന്‍മാരും മറ്റു ജീവനക്കാരും ഇല്ലാത്ത സ്ഥിതിയുണ്ടെന്ന് ഗീതാഗോപി എം.എല്‍.എ ചൂണ്ടിക്കാട്ടി. ബുധനാഴ്ച തിരുവന്തപുരത്ത് ചേരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവ് രേഖാമൂലം റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. അവശ്യ സാഹചര്യങ്ങളില്‍ ചട്ടങ്ങളും മറ്റും നോക്കാതെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും അതത് സ്റ്റേഷനുകളില്‍ മൂന്ന് മണി വരെ ഡ്യൂട്ടിയിലുണ്ടാവണം. ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം ഡോക്ടര്‍മാരും സേവന സമയം കൂട്ടണം. പ്രകൃതിക്ഷോഭവും ദുരന്തങ്ങളും നേരിടാനും മഴക്കാല പ്രതിരോധ നടപടികള്‍ക്കും മറ്റുമായി കലക്ടറുടെ നിയന്ത്രണത്തില്‍ ഏകജാലക സംവിധാനം ഒരുക്കും. ജില്ലയില്‍ പ്രകൃതി ക്ഷോഭത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് 52 കോടി രൂപ വിതരണം ചെയ്യാനുണ്ട്. കുടിശ്ശിക തീര്‍ത്ത ശേഷമേ പുതിയ അപേക്ഷകര്‍ക്ക് സഹായം അനുവദിക്കൂ എന്ന നിലപാട് പാടില്ല. പുതിയ അപേക്ഷകര്‍ക്ക് 48 മണിക്കൂറിനകം സഹായം നല്‍കണം. ദുരിതബാധിത കേന്ദ്രങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം അടിയന്തരമായി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കടലോര മേഖലയിലെ ദുരന്തങ്ങള്‍ നേരിടാന്‍ മുന്‍കരുതല്‍ വേണം. സ്കൂളുകളിലും മറ്റും വീഴാറായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും മന്ത്രി ആവശ്യപ്പെട്ടു. കലക്ടര്‍ വി. രതീശന്‍, പി.കെ. ബിജു എം.പി, എം.എല്‍.എമാരായ ബി.ഡി. ദേവസി, ഗീതാഗോപി, അഡ്വ.കെ. രാജന്‍, മുരളി പെരുനെല്ലി, ഇ.ടി. ടൈസന്‍, അഡ്വ.വി.ആര്‍. സുനില്‍കുമാര്‍, യു.ആര്‍. പ്രദീപ്, അനില്‍ അക്കര, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, വൈസ് പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ളോക്/ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരും സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.