ബി.ജെ.പി മണ്ഡലം കമ്മിറ്റി പിടിക്കാന്‍ എസ്.എന്‍.ഡി.പി നീക്കം

കുന്നംകുളം: ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി പിടിച്ചെടുക്കാന്‍ എസ്.എന്‍.ഡി.പിയിലെ ഒരുവിഭാഗം നീക്കം. ഇതിന്‍െറ ഭാഗമായി ബി.ജെ.പിയിലെ ഒരുവിഭാഗവുമായി എസ്.എന്‍.ഡി.പി നേതാക്കള്‍ കുന്നംകുളത്ത് രഹസ്യ യോഗം ചേര്‍ന്നു. ഈഴവ സമുദായക്കാരനെ നിയോജക മണ്ഡലത്തിന്‍െറ അധ്യക്ഷ പദവിയിലേക്ക് എത്തിക്കുന്നതിന്‍െറ ഭാഗമായാണ് ബി.ജെ.പി ജില്ലാ നേതാവിന്‍െറ സഹകരണത്തോടെ യോഗം ചേര്‍ന്നത്. 14ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തിന് നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരായ രണ്ടുപേരാണ് രംഗത്തുള്ളത്. രണ്ടുപേര്‍ക്കും വേണ്ടി ജില്ലയിലെ രണ്ട് നേതാക്കളാണ് ഗ്രൂപ് തിരിഞ്ഞ് രഹസ്യ ചര്‍ച്ച നടത്തുന്നത്. മത്സരിക്കുന്നവരില്‍ ഒരാള്‍ ഈഴവ വിഭാഗക്കാരനും മറ്റൊരാള്‍ നായര്‍ സമുദായക്കാരനുമാണ്. ഇതോടെ തെരഞ്ഞെടുപ്പ് നായര്‍ -ഈഴവ മത്സരമാകുമെന്ന് ഉറപ്പായി. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി. ജോണിന് വേണ്ടി രംഗത്തിറങ്ങിയ എസ്.എന്‍.ഡി.പി യൂനിയന്‍ നേതാക്കളാണ് ബി.ജെ.പി മണ്ഡലം കമ്മിറ്റി പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. ബി.ജെ.പി എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ സംഘടനയായ ബി.ഡി.ജെ.എസുമായിട്ടായിരുന്നു ധാരണയെങ്കിലും കുന്നംകുളത്ത് എസ്.എന്‍.ഡി.പി യൂനിയന്‍ നേതൃത്വം സി.പി. ജോണിന് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ബി.ഡി.ജെ.എസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ യു.ഡി.എഫിന് ചോര്‍ത്തുന്നതായി അന്നേ ആരോപിച്ചിരുന്നു. ഓരോ ബൂത്തിനും നിശ്ചിത തുകവെച്ച് ബി.ജെ.പിയില്‍ നിന്ന് ഫണ്ടും മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ദിനബത്തയും കണക്ക് പറഞ്ഞ് എസ്.എന്‍.ഡി.പി നേതൃത്വം വാങ്ങിയ വിവരം പുറത്തായിട്ടുണ്ട്. എന്നിട്ടും യു.ഡി.എഫിനായി പ്രവര്‍ത്തിച്ചതില്‍ ബി.ജെ.പി നേതൃത്വത്തിനും എസ്.എന്‍.ഡി.പിയിലെ പ്രബല വിഭാഗത്തിനും അമര്‍ഷമുണ്ട്. ഇത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിനും വെള്ളാപ്പള്ളി നടേശനും പരാതി നല്‍കിയിരുന്നു. ഇതിന്‍െറ പേരില്‍ എസ്.എന്‍.ഡി.പി, ബി.ഡി.ജെ.എസ് കുന്നംകുളം നേതൃത്വത്തിന് എതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ബി.ജെ.പി പ്രാദേശിക ഘടകങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് എസ്.എന്‍.ഡി.പി യൂനിയന്‍ നേതൃത്വം. ഇതിന്‍െറ ഭാഗമായാണ് വ്യാഴാഴ്ച എസ്.എന്‍.ഡി.പി നേതാവിന്‍െറ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നത്. ബി.ഡി.ജെ.എസിന്‍െറ പ്രാദേശിക നേതാക്കളും എസ്.എന്‍.ഡി.പി യൂനിയന്‍ നേതാക്കളും യോഗത്തിനത്തെി. എസ്.എന്‍.ഡി.പി യൂനിയന്‍ സംരക്ഷിച്ച് നിര്‍ത്തി കൊള്ളാമെന്നും പ്രത്യുപകാരമായി എസ്.എന്‍.ഡി.പി പ്രവര്‍ത്തകരെ കൊണ്ട് ബി.ജെ.പിയുടെ പ്രാദേശിക നേതൃത്വം പിടിച്ചെടുക്കാന്‍ വഴിയൊരുക്കാമെന്നുമാണ് ധാരണ. ഇതിനിടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വ്യാപക അഴിമതി നടന്നതായി ആരോപണമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രമുഖ നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കായിരുന്നു ഫണ്ടിന്‍െറ ചുമതല. ഫണ്ട് കൈകാര്യം ചെയ്തവരോട് നേതൃത്വം വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തൃപ്തികരമായ കണക്ക് കൊടുക്കാനായിട്ടില്ല. ഇതില്‍ ബി.ഡി.ജെ.എസിനും അമര്‍ഷമുണ്ട്. ബി.ജെ.പിയില്‍നിന്ന് ലഭിച്ച സാമ്പത്തിക സഹായം ചെലവഴിക്കുന്നതില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് സങ്കീര്‍ണമാവാനാണ് സാധ്യത. കുന്നംകുളത്തെ ബി.ജെ.പി പ്രാദേശിക നേതാക്കളുടെ അച്ചടക്ക ലംഘനവും അതില്‍ എസ്.എന്‍.ഡി.പി യൂനിയന്‍ നേതാക്കളുടെ അവിഹിത സ്വാധീനവും ബി.ജെ.പി ജില്ലാ -സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നഗരസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ബി.ജെ.പി അംഗങ്ങളിലും നേതാക്കളിലുമായി വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിന് പിന്നാലെയാണ് നിയോജക മണ്ഡലം നേതൃത്വം പിടിക്കാന്‍ എസ്.എന്‍.ഡി.പി യൂനിയന്‍െറ ചില നേതാക്കളുമായുള്ള ബി.ജെ.പിയിലെ ഒരുവിഭാഗത്തിന്‍െറ രഹസ്യയോഗം വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.