ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയില്‍ എസ്.എന്‍.ഡി.പി പ്രതിനിധിയെ ഒഴിവാക്കി. വെള്ളാപ്പള്ളി നടേശന്‍െറ എതിര്‍പക്ഷത്തെ പ്രധാനിയായ മുന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി കെ. ഗോപിനാഥനെയാണ് തല്‍സ്ഥാനത്ത് ഉള്‍പ്പെടുത്തിയത്. അംഗങ്ങളുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുറൂരമ്മ ഹാളില്‍ നടക്കും. യു.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം നാമനിര്‍ദേശം ചെയ്ത രണ്ട് ഭരണ സമിതികളിലും എസ്.എന്‍.ഡി.പിയുടെ പ്രാതിനിധ്യമുണ്ടായിരുന്നു. യു.ഡി.എഫ് വന്നശേഷം ആദ്യ സമിതിയില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പിന്നീട് അനില്‍ തറനിലവുമായിരുന്നു പ്രതിനിധി. യു.ഡി.എഫുമായുള്ള ബന്ധം ഉലഞ്ഞതോടെ ഇത്തവണ എസ്.എന്‍.ഡി.പിക്ക് പ്രാതിധ്യം ഉണ്ടാവില്ളെന്ന് ഉറപ്പായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ കടുത്ത എതിരാളിയെ തന്നെ ദേവസ്വം ഭരണസമിതിയിലേക്ക് നിയോഗിച്ച് യു.ഡി.എഫ് കടത്തിവെട്ടി. വെള്ളാപ്പള്ളിയുടെ കുടുംബവാഴ്ചയുടെ നിശിതവിമര്‍ശകനായ ഗോപിനാഥന്‍ വെള്ളാപ്പള്ളിക്കെതിരായ മുന്നേറ്റങ്ങളെയെല്ലാം യോജിപ്പിക്കുന്നതിലും പ്രധാന കണ്ണിയാണ്.നേരത്തെ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗവുമായിട്ടുണ്ട്. ഭരണസമിതിയില്‍ എന്‍.എസ്.എസിന്‍െറ പ്രതിനിധിയായി അഡ്വ. എ. സുരേശന്‍ തുടരും. കഴിഞ്ഞ ഭരണ സമിതിയിലെ സുരേശന്‍ മാത്രമാണ് ഈ സമിതിയിലുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ടത്. കോണ്‍ഗ്രസിന് ചെയര്‍മാനടക്കം രണ്ട് അംഗങ്ങളുണ്ട്. ഇതിന് പുറമെ ജീവനക്കാരുടെ പ്രതിനിധിയായ കെ.കുഞ്ഞുണ്ണി കോണ്‍ഗ്രസ് അനുകൂല യൂനിയന്‍െറ ഭാരവാഹിയായിരുന്നു. ജനതാദളിനും ഒരു അംഗമുണ്ട്. ആകെയുള്ള ഒമ്പത് അംഗങ്ങളില്‍ മൂന്നു പേര്‍ പാരമ്പര്യ അംഗങ്ങളാണ്. സത്യപ്രതിജ്ഞക്ക് ശേഷം അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുക. എന്‍. പീതാബംരക്കുറുപ്പാകും ചെയര്‍മാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.