പൂങ്കുന്നം –ചൂണ്ടല്‍ അപകടപ്പാത വീതികൂട്ടാന്‍ നടപടിയില്ല

തൃശൂര്‍: പതിവ് അപകടപാതയായ തൃശൂര്‍ -കുന്നംകുളം റൂട്ടില്‍ വീതി തീരെ കുറഞ്ഞ പൂങ്കുന്നം മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗം വീതി കൂട്ടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനമെടുത്തുവെങ്കിലും നടന്നില്ല. വര്‍ഷം മുമ്പ് പ്രവൃത്തികള്‍ തുടങ്ങാന്‍ മന്ത്രിയുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തുവെങ്കിലും ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെ മൂന്ന് മാസത്തിനിടെ മുണ്ടൂര്‍ -കൈപ്പറമ്പ് മേഖലയിലായി വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അപകടങ്ങളും, മരണങ്ങളും ഉയര്‍ന്നതോടെ നാട്ടുകാര്‍ പ്രക്ഷോഭമാരംഭിച്ചതോടെയാണ് വീതി കൂട്ടുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ വീണ്ടും തയാറായത്. നടപടി തുടങ്ങിയെങ്കിലും ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ വീണ്ടും പ്രവൃത്തികള്‍ നിലച്ചു. ഇതേ തുടര്‍ന്ന് ആദ്യം തയാറാക്കിയ അലെയ്ന്‍മെന്‍റില്‍ മാറ്റംവരുത്തി പ്രവൃത്തികള്‍ തുടങ്ങാന്‍ തീരുമാനിച്ചുവെങ്കിലും ഇപ്പോഴും തുടങ്ങാനായിട്ടില്ല. 2014 ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തര്‍ക്കപ്രദേശമായ മുണ്ടൂര്‍ -പുറ്റേക്കര മേഖലയില്‍ ഇരുഭാഗത്തുനിന്നും തുല്യമായി സ്ഥലം ഏറ്റെടുത്ത് നാലുവരിപ്പാതക്ക് ഭൂമി കണ്ടത്തെി പ്രവൃത്തികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ആവശ്യത്തിലധികം പുറമ്പോക്ക് ഭൂമിയുള്ളപ്പോള്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിലും കുടിയൊഴിപ്പിക്കുന്നതിലും കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു പുതിയ അലെയ്ന്‍മെന്‍റ് തയാറാക്കാന്‍ തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ അംഗീകരിച്ച അലെയ്ന്‍മെന്‍റില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൂങ്കുന്നം -ചൂണ്ടല്‍ നാലുവരിപ്പാത വികസനം നടക്കാത്തതിനെതിരെ മുണ്ടൂര്‍ -പുറ്റേക്കര മേഖലയിലും കേച്ചേരിയിലും കടുത്ത പ്രതിഷേധമുയര്‍ന്നു. പൂങ്കുന്നം -ചൂണ്ടല്‍ നാലുവരിപ്പാതക്ക് 22 മീറ്റര്‍ മതിയെന്നിരിക്കെ അലെയ്ന്‍മെന്‍റ് അനുസരിച്ച് മുണ്ടൂര്‍ -പുറ്റേക്കര റോഡില്‍ അഞ്ച് മീറ്റര്‍ അധികം ഏറ്റെടുക്കേണ്ടി വരും. ഇതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ലഭ്യമാണ്. അത് ഏറ്റെടുത്താല്‍ മതിയെന്ന കോണ്‍ഗ്രസിന്‍െറ ആവശ്യമാണ് മന്ത്രിയുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചത്. മുണ്ടൂര്‍ -പുറ്റേക്കര മേഖലയില്‍ വീടുകളും കച്ചവടസ്ഥാപനങ്ങളും പൂര്‍ണമായും നഷ്ടപ്പെടുന്നത് ഒഴിവാക്കാനാവുമെന്ന് പൊതുമരാമത്ത് വകുപ്പ് അന്ന് വ്യക്തമാക്കിയിരുന്നത്. പൂങ്കുന്നം -ചൂണ്ടല്‍ നാലുവരിപ്പാത നിര്‍മാണത്തില്‍ ചൂണ്ടല്‍ പഞ്ചായത്ത് പ്രദേശത്തെ അഞ്ച് കിലോമീറ്ററില്‍ ഭൂമി ഏറ്റെടുക്കല്‍ ദ്രുതഗതിയില്‍ ആരംഭിക്കാനും തീരുമാനമായിരുന്നുവെങ്കിലും പ്രവൃത്തി തുടങ്ങിയില്ല. ആദ്യഘട്ടം എന്ന നിലയില്‍ നാലുവരിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കുകയും, പിന്നീട് കേച്ചേരി ജംങ്ഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്നുമായിരുന്നു യോഗത്തിലെ തീരുമാനം. തൃശൂര്‍ -കുന്നംകുളം റൂട്ടിലെ നിത്യ അപകടമേഖലകളിലൊന്നാണ് തൃശൂര്‍ -പുറ്റേക്കര മേഖല. മറ്റൊന്ന് കുന്നംകുളത്ത് പാറേമ്പാടവും. പുറ്റേക്കര -മുണ്ടൂര്‍ മേഖലക്കാണ് മന്ത്രിതല യോഗത്തിലെടുത്ത അലെയ്ന്‍മാന്‍റ് മാറ്റിയുള്ള തീരുമാനം.1999ലാണ് പൂങ്കുന്നം -ചൂണ്ടല്‍ പാത 22 മീറ്റര്‍ ആക്കി നാലുവരിയാക്കാന്‍ അലെയ്ന്‍മെന്‍റ് തയാറാക്കിയത്. നിലവില്‍ 16 മുതല്‍ 18 മീറ്റര്‍ വരെ റോഡിന് വീതിയുണ്ട്. മുണ്ടൂര്‍ സെന്‍ററിലും പുറ്റേക്കര സെന്‍ററിലും 200 മീറ്റര്‍ ദൂരത്തോളം ഒരുവശത്തുനിന്നും മാത്രം അഞ്ചുമീറ്ററിലധികം ഏറ്റെടുക്കുന്നതാണ് നിലവിലെ അലെയ്ന്‍മെന്‍റ്. ഇതിന്‍െറ മറുവശങ്ങളിലാകട്ടെ ഏഴ് മീറ്റര്‍ വരുന്ന പുറമ്പോക്ക് ഭൂമിയുണ്ട്. ഇത് കൂടി അളന്ന് റോഡിന് ഉപയോഗപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശം. റോഡിന്‍െറ വളവ് തീര്‍ക്കാന്‍ വേണ്ടിയെന്നാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് ഇതിന് നല്‍കിയ മറുപടി. നേരത്തെ ഇരുവശത്തുനിന്നുമായി ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലി വിവാദമുയര്‍ന്നിരുന്നു. ഇരുവശങ്ങളിലുള്ള സി.പി.എം നേതാവ് കെ.എം. ലെനിന്‍െറയും പി.എ. മാധവന്‍ എം.എല്‍.എയുടെയും ഭൂമി നഷ്ടപ്പെടുന്നതാണ് തര്‍ക്ക കാരണമെന്നായിരുന്നു കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും ആരോപണ- പ്രത്യാരോപണങ്ങള്‍. ഇതേ തുടര്‍ന്ന് തടസ്സപ്പെട്ട റോഡ് വികസനം സാധ്യമാകണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരത്തിലേക്കിറങ്ങിയെങ്കിലും ഇടക്ക് കോണ്‍ഗ്രസ് ആക്ഷന്‍ കൗണ്‍സില്‍ വിട്ടു. ഇതോടെ മുണ്ടൂര്‍ പള്ളിയും അതിരൂപത നിയന്ത്രണത്തിലുള്ള എ.കെ.സി.സിയുടെയും സി.പി.എമ്മിന്‍െറയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആക്ഷന്‍ കൗണ്‍സിലിലുണ്ടായിരുന്ന സി.പി.എമ്മിന്‍െറ നേതൃത്വത്തിലുള്ള ഇടതുമുന്നണി നാളുകള്‍ക്ക് മുമ്പ് രാപ്പകല്‍ സമരവും, കേരള കോണ്‍ഗ്രസും, ബി.ജെ.പിയുമടങ്ങുന്ന ആ്ഷന്‍ കൗണ്‍സില്‍ ഉപവാസ സമരവും സംഘടിപ്പിച്ചിരുന്നു. പുതുക്കിയ അലെയ്ന്‍മെന്‍റ് അനുസരിച്ചുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.