ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ ദലിത് വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം

വാടാനപ്പള്ളി: എസ്.എസ്.എല്‍.സി പരീക്ഷക്ക് രാത്രികാല പരിശീലന ക്ളാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ദലിത് വിദ്യാര്‍ഥിയെ വാടാനപ്പള്ളി പൊലീസ് മര്‍ദിച്ചതായി പരാതി. വാടാനപ്പള്ളി ചക്കാമഠത്തില്‍ ക്ഷേത്രത്തിന് സമീപം കൊടുവത്ത് പറമ്പില്‍ രാജിന്‍െറ മകന്‍ എബിരാക്ഷനെ (14) തൃത്തല്ലൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ നീരുവന്ന നിലയിലാണ്. നാട്ടിക എസ്.എന്‍ ട്രസ്റ്റ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. എബിരാക്ഷനടക്കം അഞ്ച് കുട്ടികള്‍ പതുകുളങ്ങരയില്‍ ട്യൂഷന്‍ അധ്യാപകന്‍െറ കീഴില്‍ രാത്രികാല ക്ളാസിന് പോകുന്നുണ്ട്. സുഹൃത്തുക്കളുടെ ബൈക്കില്‍ മടങ്ങുമ്പോള്‍ തൃത്തല്ലുരില്‍ വെച്ച് പെട്രോള്‍ കഴിഞ്ഞു. തൃത്തല്ലൂരിലേക്ക് നടക്കുന്നതിനിടെ ജവഹര്‍ ടാക്കീസിനടത്തുവെച്ച് വാടാനപ്പള്ളി പൊലീസ് വാഹനം എത്തി. ഭയന്ന സുഹൃത്ത് ഓടിപ്പോയി. ഓടാതെനിന്ന എബിരാക്ഷനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവത്രേ. വിവരം പറഞ്ഞിട്ടും തന്നെ മര്‍ദിച്ചുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. പുറത്ത് മുറിവേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് മാതാപിതാക്കളും ട്യൂഷന്‍ അധ്യാപകനും മറ്റ് കുട്ടികളും സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് രാവിലെ കുട്ടിയെ വിട്ടു. വീട്ടില്‍ എത്തിയപ്പോഴാണ് പുറത്ത് മര്‍ദനമേറ്റതും മുറിഞ്ഞപാടും കണ്ടത്. കഴുത്തില്‍ നീരുവന്ന് വേദനയും അനുഭവപ്പെട്ടു. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ഷിതാക്കള്‍ എസ്.പി, ഡിവൈ.എസ്.പി, വലപ്പാട് സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കി. അതേസമയം, കുട്ടിയെ മര്‍ദിച്ചില്ളെന്ന് പൊലീസ് പറഞ്ഞു. എബിരാക്ഷനെ അകാരണമായി മര്‍ദിച്ച പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സീകരിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സിറാജുദ്ദീന്‍ അറയ്ക്കവീട്ടില്‍, സെക്രട്ടറി ഷെഹീര്‍ അറയ്ക്കല്‍, സുഹൈല്‍, നൗഫല്‍, റാഫി, ഷിഹാബ് എന്നിവര്‍ നേതൃതം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.