രാപകല്‍ വിശ്രമമില്ലാതെ ചക്കവിപണി

ചാലക്കുടി: ഉത്തരേന്ത്യയിലേക്ക് ചക്ക കയറ്റി അയക്കാന്‍ ഇത്തവണ വിപണി നേരത്തെ സജീവമായി. രാവുംപകലും മൊത്ത വ്യാപാരികളുടെ ഗോഡൗണില്‍ തിരക്കാണ്. മഴക്കാലത്തിന് മുമ്പ് ചക്ക കയറ്റി അയക്കാന്‍ മൊത്ത വ്യാപാരികളുടെ പ്രതിനിധികള്‍ പിക്കപ്പ്ലോറികളും മിനിലോറികളുമായി നാട്ടിന്‍പ്രദേശങ്ങളില്‍ ചക്ക തേടി ചുറ്റിക്കറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. നാട്ടിന്‍പുറത്തത്തെുന്ന ഏജന്‍റുമാര്‍ പ്ളാവിലെ മൂത്തതും മൂക്കാത്തതും അടക്കം എല്ലാ ചക്കയും തിരക്കിട്ട് വിലപേശി വാങ്ങുകയാണ്. സീസണ്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ആദ്യമായുണ്ടായ ചക്കകള്‍ക്ക് ഇപ്പോള്‍ വിലയുണ്ട്. സാധാരണ മാര്‍ച്ച് കഴിയുന്നതോടെയാണ് ചാലക്കുടിയില്‍ ചക്ക വിപണി സജീവമാകുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി തുടക്കത്തില്‍ തന്നെ വിപണി സജീവമായി. ചാലക്കുടി,മഞ്ഞപ്ര,പെരുമ്പി എന്നിവിടങ്ങളില്‍ ഏജന്‍റുമാര്‍ ശേഖരിച്ചു വെച്ച ചക്ക കയറ്റിക്കൊണ്ടുപോകാന്‍ അഞ്ചും പത്തും നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ ദിവസവും കാത്തുകെട്ടി കിടക്കുന്ന കാഴ്ചയാണ് പ്രദേശത്തെ പല ചക്ക കയറ്റുമതി കേന്ദ്രങ്ങളിലും കാണുന്നത്. വന്‍കിട ഹോട്ടലുകളിലും വെജിറ്റേറിയന്‍ സദ്യയിലും പ്രത്യേക വിഭവം തയാറാക്കാന്‍ ഇടിയന്‍ ചക്കക്കാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ ഏറെ ഡിമാന്‍റ്. മുഴുത്ത ചക്കകളും നല്ല തോതില്‍ കയറ്റി വിടുന്നുണ്ട്. മുന്നു കിലോ മുതല്‍ 12 കിലോ വരെ തൂക്കമുള്ള ചക്കയിലാണ് വ്യാപാരികളുടെ നോട്ടം. രൂപഭംഗിയുള്ള ചക്ക മാത്രമെ വ്യാപാരികള്‍ കയറ്റുകയുള്ളൂ. അല്ലാത്തവ മാറ്റി വെക്കും. ഉയരത്തില്‍ മെടഞ്ഞ ഓലക്കീറുകള്‍ നിരത്തി അവക്കിടയില്‍ വാഴയില വെച്ച്, ഐസ് കട്ട പാകി ഇതിന് നടുവിലായാണ് ചക്ക പാക്ക് ചെയ്യുക. രണ്ടുമൂന്ന് ദിവസം യാത്രചെയ്താലും ഉത്തരേന്ത്യയിലത്തെുമ്പോള്‍ ഫ്രഷായി ഇരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് നാട്ടിന്‍പുറത്ത് കൂടുതല്‍ ചക്കയുണ്ടാകുക. അപ്പോഴേക്കും അതിന്‍െറ വില നന്നായി കുറയും. ചക്ക കയറ്റി അയയ്ക്കല്‍ ജൂലൈ പകുതി വരെ സജീവമായി തുടരും എന്നാണ് സൂചന. എന്നാല്‍ മഴ പെയ്യുന്നതോടെ ചക്കയുടെ ഡിമാന്‍ഡ് കുറയും. ചക്ക ഏറെയും കയറ്റിവിടുന്നത് വടക്കെ ഇന്ത്യയിലേക്കാണ്. തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കും കൊണ്ടുപോവുന്നുണ്ട്. ജില്ലയില്‍ നിന്ന് ഏജന്‍റുമാര്‍ വഴിപ്രതിദിനം കയറ്റി വിടുന്നത് നൂറുകണക്കിന് ടണ്‍ ചക്കയാണ്. ആദ്യകാലത്ത് തമിഴ്നാട് പോലുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തേക്കായിരുന്നു ചക്കയുടെ ഒഴുക്ക് കൂടുതല്‍. തെക്കേ ഇന്ത്യയില്‍നിന്നും വടക്കേ ഇന്ത്യയിലേക്ക് ചക്കയുടെ മാര്‍ക്കറ്റ് വ്യാപിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി,മുബൈ,കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഇപ്പോള്‍ ചക്കക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.