സ്കൂള്‍ ഗ്രൗണ്ടില്‍ ഗുണ്ട് പൊട്ടി അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

എരുമപ്പെട്ടി: നിര്‍മല ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ടില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് കളിച്ചുകൊണ്ടിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥികളായ നന്ദകൃഷ്ണ (ഏഴ്), അധിദേവ് (ഏഴ്), ബോധി (ഏഴ്), ആഷിഷ് (ഏഴ്), മൂന്നാം ക്ളാസ് വിദ്യാര്‍ഥി ആദര്‍ശ് (എട്ട്) എന്നിവരെ പരിക്കുകളോടെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി പരിസരത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളിന്‍െറ ഗ്രൗണ്ടില്‍ ബുധനാഴ്ച രാവിലെ 11.30നാണ് സംഭവം. ഇടവേള സമയത്ത് കളിക്കാനിറങ്ങിയ ആണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ലൈസന്‍സില്ലാതെ വെടിക്കെട്ട് നടത്തിയതിന് സ്ഫോടക വസ്തു നിയമപ്രകാരവും വെടിക്കെട്ടിന്‍െറ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത് അപകടം വരുത്തിവെച്ചതിനുമാണ് എരുമപ്പെട്ടി പൊലീസ് കേസ് എടുത്തത്. എരുമപ്പെട്ടി ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഈമാസം ഏഴിന് സ്കൂള്‍ ഗ്രൗണ്ടിന് സമീപമാണ് വെടിക്കെട്ട് നടന്നത്. ഇതില്‍ പൊട്ടാതെ കിടന്ന ‘തൂക്ക് ഗുണ്ട്’ വിദ്യാര്‍ഥികള്‍ കളിക്കാനുപയോഗിച്ചതാണ് അപകട കാരണം. വിദ്യാര്‍ഥികള്‍ അത് ശക്തിയോടെ സ്കൂളിന്‍െറ ചുമരില്‍ എറിഞ്ഞതോടെ ഉഗ്രസ്ഫോടനം ഉണ്ടാവുകയായിരുന്നു. സ്ഫോടനത്തിന്‍െറ ശക്തിയില്‍ ജനല്‍ചില്ലുകള്‍ തെറിച്ചുവീണു. സമീപത്ത് നിന്നിരുന്ന കുട്ടികളുടെ ദേഹത്ത് ചില്ല് കഷണങ്ങളും സ്ഫോടക വസ്തുക്കളും തെറിച്ച് വീണാണ് പരിക്ക്. പെരുന്നാള്‍ വെടിക്കെട്ടിന് ശേഷം അവശിഷ്ടങ്ങള്‍ നീക്കംചെയ്യാതെ തൊട്ടടുത്ത ദിവസം സ്കൂള്‍ പ്രവര്‍ത്തിച്ചതാണ് പ്രശ്നമായത്. സംഭവമറിഞ്ഞ് സ്കൂളില്‍ ഓടിക്കൂടിയ രക്ഷിതാക്കളും നാട്ടുകാരും അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.