മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരികള്‍ തമ്മില്‍ തര്‍ക്കം; മത്സ്യം നഗരസഭ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട: നഗരസഭ ആധുനിക മത്സ്യമാര്‍ക്കറ്റില്‍ മൊത്തവിതരണക്കാരും ചില്ലറ വില്‍പനക്കാരും തമ്മില്‍ തര്‍ക്കം. നഗരസഭ ഉദ്യോഗസ്ഥര്‍ മത്സ്യം പിടിച്ചെടുത്തു. മണിക്കൂറുകള്‍ക്ക് ശേഷം മത്സ്യം വിട്ടുകൊടുത്തെങ്കിലും ശിതീകരണം ഇല്ലാത്തതിനെ തുടര്‍ന്ന് ഇവ ചീഞ്ഞു. വില്‍പനക്കാര്‍ മത്സ്യം നഗരസഭക്ക് മുന്നില്‍ ഉപേക്ഷിച്ച് മടങ്ങി. നഗരസഭ മൊത്തവിതരണ കേന്ദ്രത്തിന്‍െറ മുന്‍വശം ചില്ലറ വില്‍പനക്കാര്‍ കൈയേറിയെന്ന് മൊത്തവ്യാപാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം മാര്‍ക്കറ്റില്‍ എത്തി വില്‍പന തടഞ്ഞതോയാണ് സംഘര്‍ഷത്തിന് തുടക്കം. ചില്ലറ വില്‍പനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിടിച്ചെടുത്ത മത്സ്യം കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്നുപറഞ്ഞ് നഗരസഭ ലോറിക്ക് മുന്നില്‍ ചില്ലറ വില്‍പനക്കാര്‍ ബൈക്കുകള്‍ നിരത്തി. എസ്.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ പൊലീസ് മത്സ്യമാര്‍ക്കറ്റില്‍ എത്തി സംഘര്‍ഷം ഒഴിവാക്കി. പിടിച്ചെടുത്ത മത്സ്യം നഗരസഭയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചില്ലറ വില്‍പനക്കാര്‍ നഗരസഭ അധ്യക്ഷ നിമ്യ ഷിജുവിനെ പ്രതിഷേധം അറിയിച്ചു.മൊത്ത വിതരണക്കാരന്‍ ചില്ലറ വില്‍പന തുടങ്ങിയത് സംബന്ധിച്ച് പത്ത് ദിവസം മുമ്പ് ചില്ലറ വില്‍പനക്കാര്‍ നഗരസഭക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരു തീരുമാനവും ഉണ്ടായില്ളെന്ന് ഇവര്‍ പരാതിപ്പെട്ടു. മൊത്ത വിതരണക്കാരന്‍ തങ്ങള്‍ തരുന്ന വിലയ്ക്ക് തന്നെയാണ് ചില്ലറ വില്‍പന നടത്തുന്നതെന്നും ഇത് കരാറുകള്‍ക്ക് ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് ചില്ലറ വില്‍പനക്കാര്‍ക്ക് ചെയര്‍പേഴ്സന്‍ നിമ്യ ഷിജു ഉറപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.