‘ദൈവദശകം’ 100 ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിന് തുടക്കമായി

കൊടുങ്ങല്ലൂര്‍: ചരിത്ര ഭൂമിയായ കൊടുങ്ങല്ലൂരില്‍ മറ്റൊരു ചരിത്ര സംരംഭത്തിന് നാന്ദികുറിച്ച് ‘ദൈവദശകം’ 100 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന്‍െറ തുടക്കമായി. ശ്രീനാരായണ ഗുരു രചിച്ച വിശ്വമാനവിക ദര്‍ശനമായ ദൈവദശകം ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ ആലപിച്ച അനിര്‍വചനീയവും ഹൃദ്യവുമായ അന്തരീക്ഷത്തിനിടെയായിരുന്നു മൊഴിമാറ്റത്തിന്‍െറ പ്രവര്‍ത്തനോദ്ഘാടനം നടന്നത്. സോപാനം ഉണ്ണികൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ആലാപനത്തില്‍ 13 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളും, നാട്ടുകാരും ഉള്‍പ്പെടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രം മൈതാനിയില്‍ നിറഞ്ഞ് നിന്ന സദസ്സിനെ സാക്ഷിയാക്കി അബ്ദുസ്സമദ് സമദാനി എം.എല്‍.എ ഇതിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഭദ്രദീപം കൊളുത്തി. ഭാരതീയ വേദങ്ങളുടെ അന്ത$സത്തയാണ് ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ ഉള്‍ക്കൊള്ളുന്നതെന്നും അത് മനുഷ്യനെയും മനുഷ്യത്വത്തേയുമാണ് ഉദ്ഘോഷിക്കുന്നതെന്നും അബ്ദുസ്സമദ് സമദാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരള നവോത്ഥാന ശില്‍പിയായ ഗുരുവിന്‍െറ ദര്‍ശനങ്ങളില്‍ നിന്ന് മുന്നോട്ടാണോ പിന്നോട്ടാണോ കേരളം സഞ്ചരിക്കുന്നതെന്ന് ആത്മ പരിശോധന നടത്തണം. മനുഷ്യന്‍ ഒന്നാണ് എന്ന മഹത്തായ സന്ദേശമാണ് ഗുരു ലോകത്തോട് പറഞ്ഞത്. എന്നാല്‍, മനുഷ്യര്‍ക്കിടയില്‍ ജാതിയുടെയും, മതത്തിന്‍െറയും വേലികെട്ട് തീര്‍ത്ത് മുതലെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടക സമിതി ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗിരീഷ് ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തില്‍ ഇന്ത്യയിലെയും പുറത്തെയും ഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ദൈവദശകം 100 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ആര്‍ച് ബിഷപ് ഡോ. മാര്‍ അപ്രേം, മുന്‍ എം.പി കെ.പി. ധനപാലന്‍, ടി.യു. രാധാകൃഷ്ണന്‍, പ്രഫ. കെ.കെ. രവി, ടി.എം. നാസര്‍, എം.കെ. മാലിക്, കെ.ആര്‍. ജൈത്രന്‍, വി.ജി. ഉണ്ണികൃഷ്ണന്‍, അഡ്വ. എം.കെ. രാജന്‍, കെ.എസ്. കൈസാബ്, കെ.ഐ. നജീബ്, ഫാ. നിക്സണ്‍ കാട്ടാശേരി, കെ.പി. സുനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഗിരീഷ് ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. കൊടുങ്ങല്ലൂര്‍ വ്യാസ കൈരളി അവതരിപ്പിച്ച ദൈവദശകം നൃത്താവിഷ്കാരത്തോടെയായിരുന്നു വേദിയുണര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.