പെരിങ്ങോട്ടുകര: അന്തിക്കാട് ബ്ളോക്കില്‍ അഞ്ച് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളി വേതനം 1.14 കോടി രൂപ കുടിശ്ശിക. പദ്ധതി പ്രകാരം മൂന്നുമാസം പണിയെടുത്ത 5042 തൊഴിലാളികള്‍ക്കാണ് പണം ലഭിക്കാനുള്ളത്. ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്‍റ് പി.സി. ശ്രീദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗം ഇതിനെ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. പണിയെടുക്കുന്നവന് വരമ്പത്ത് കൂലി നല്‍കേണ്ട കേന്ദ്രസര്‍ക്കാറാണ് പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പിന്‍െറ വില മാനിക്കാത്തത്. മസ്റ്റര്‍ റോള്‍ ഹാജരാക്കി 15 ദിവസത്തിനകം വേതനം തൊഴിലാളികളുടെ അക്കൗണ്ടില്‍ വരുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്. ഇതിന് തടസ്സമുണ്ടായാല്‍ നിയമ നടപടി കൈക്കൊള്ളാമെന്നിരിക്കെയാണ് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതെന്ന് ബ്ളോക്ക് പ്രസിഡന്‍റ് പി.സി. ശ്രീദേവി പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്‍റുമാരും സംബന്ധിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി 2017-18 വാര്‍ഷിക കര്‍മപദ്ധതി യോഗത്തില്‍ അവതരിപ്പിച്ചു. ബ്ളോക്ക് പരിധിയിലെ അന്തിക്കാട്, അരിമ്പൂര്‍, ചാഴൂര്‍, മണലൂര്‍, താന്ന്യം പഞ്ചായത്തുകളിലായി ഏകദേശം 35,55,19234 രൂപയും 11,41,108 തൊഴില്‍ ദിനങ്ങളുമാണ് പദ്ധതി പ്രകാരം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.