ചാവക്കാട്: ഫുട്ബാള്‍ കളിക്കുമ്പോള്‍ പന്ത് ഗോള്‍ പോസ്റ്റിലേക്ക് പോയില്ളെങ്കില്‍ ആരാധകര്‍ കൂവിയേക്കാം. പക്ഷേ, പന്ത് വല കടന്ന് കൃഷിസ്ഥലത്തേക്ക് പോയാല്‍ കിട്ടുക ചൂടന്‍ ഇടിയായിരിക്കും. കടപ്പുറം പഞ്ചായത്ത് 15ാം വാര്‍ഡ് സൂനാമി കോളനിക്ക് സമീപം ഫുട്ബാള്‍ കളിച്ചവരുടെയും കളി കണ്ടവരുടെയും അനുഭവമാണിത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സൂനാമി കോളനി പരിസരത്തെ യുവാക്കളുടെ ഫുട്ബാള്‍ കളിയാണ് സംഘര്‍ഷത്തിലവസാനിച്ചത്. ഫുട്ബാള്‍ കളിക്കുന്നതിന്‍െറ തൊട്ടടുത്ത സ്ഥലത്ത് 15ഓളം സ്ത്രീകള്‍ കരനെല്‍കൃഷി ചെയ്യുകയായിരുന്നു. ഗോള്‍പോസ്റ്റിലേക്ക് അടിച്ച പന്ത് പോയത് കൃഷിയിടത്തിലേക്കാണ്. ആദ്യം ഫുട്ബാള്‍ കൃഷിയിടത്തില്‍ വീണപ്പോള്‍ സന്തോഷത്തോടെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ എടുത്തുകൊടുത്തു. രണ്ട്, മൂന്ന് തവണ ഇതാവര്‍ത്തിച്ചപ്പോഴും അവരൊന്നും പറഞ്ഞില്ല. വീണ്ടും പന്ത് വന്നുവീണപ്പോള്‍ തൊഴിലാളികളുടെ നെറ്റി ചുളിഞ്ഞു. കുട്ടികളോട് കുറച്ചകലെ പോയി കളിക്കാന്‍ പറയാന്‍ തൊട്ടടുത്ത വീട്ടിലെ സ്ത്രീകളോട് തൊഴിലാളിയായ സക്കീന ആവശ്യപ്പെട്ടു. അതോടെ കളി കൈവിട്ടു. പ്രദേശത്തെ ഒരു യുവാവും മുതിര്‍ന്ന ബന്ധുവും അവരുടെ വീട്ടിലെ സ്ത്രീകളും ഓടിയത്തെി സക്കീനയെ മര്‍ദിക്കാന്‍ തുടങ്ങി. തടയാന്‍ ശ്രമിച്ചതോടെ ബാക്കിയുള്ള സ്ത്രീകള്‍ക്കും കൂട്ടത്തല്ല് കിട്ടിയെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞു. സംഭവത്തിനിടെ തൊഴിലുറപ്പ് പദ്ധതിയുടെ വിവരങ്ങള്‍ അടങ്ങിയ മസ്റ്റര്‍ റോള്‍ കീറിപ്പറിഞ്ഞു. ആലുങ്ങല്‍ ബീവാത്തു (58), പുതുശങ്കരന്‍െറ ഭാര്യ ജാനകി (70 ), പുതുവീട്ടില്‍ പാത്തുമ്മു (60), പുതുവീട്ടില്‍ ഹനീഫയുടെ ഭാര്യ ഷരീഫ (45), താവേറ്റി ശിവദാസിന്‍െറ ഭാര്യ മണി (43), പുതുവീട്ടില്‍ ഹംസയുടെ ഭാര്യ ബീവാത്തുമ്മ (55), പുത്തന്‍പുരയില്‍ സലാമിന്‍െറ ഭാര്യ ആമിന (43), രായമരക്കാര്‍ വീട്ടില്‍ ഉമ്മറിന്‍െറ ഭാര്യ താഹിറ (48), മങ്ങന്ത്ര വീട്ടില്‍ തങ്ക കൃഷ്ണന്‍ കുട്ടി, അറക്കല്‍ നഫീസ, പുതുവീട്ടില്‍ അന്‍വറിന്‍െറ ഭാര്യ സക്കീന (40), എടശ്ശേരി ഹൈദ്രോസിന്‍െറ ഭാര്യ ആമിനു (50), ശീലാവതി സുബ്രഹ്മണ്യന്‍, പണിക്കവീട്ടില്‍ ഹനീഫ (51) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കടപ്പുറം പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എം. മനാഫ്, അംഗങ്ങളായ പി.എ. അഷ്ക്കറലി, ഷൈല മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് വാഹനത്തില്‍ ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചാവക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. മുജീബ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടിപടി സ്വീകരിക്കണമെന്ന് ബ്ളോക് പ്രസിഡന്‍റ് ഉമര്‍ മുക്കണ്ടത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.