നടപ്പാതയില്‍ കരിങ്കല്‍പാളി വിരിച്ചു തുടങ്ങി

തൃശൂര്‍: പൂരത്തിന് വന്‍പുരുഷാരം എത്തുന്ന തേക്കിന്‍കാടിനെ കൂടുതല്‍ സുന്ദരിയാക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ നടപ്പാത മിനുക്കുന്നു. സ്വരാജ് റൗണ്ടിന് ചുറ്റും തേക്കിന്‍കാട് മൈതാനിയോട് ചേര്‍ന്ന നടപ്പാതയില്‍ കരിങ്കല്‍ പാളികള്‍ വിരിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. വെള്ളിയാഴ്ചയാണ് ഈ ജോലി തുടങ്ങിയത്. ജനുവരി 25ന് ഇതിന്‍െറ കോണ്‍ക്രീറ്റ് പണി ആരംഭിച്ചിരുന്നു. അതിനിടെ വിവിധ പൈപ്പുലൈനുകളും കേബിളുകളും പണി മുടക്കികളായി. കോണ്‍ക്രീറ്റിട്ട ഭാഗങ്ങളില്‍ നിന്ന് പൊളിച്ചുനീക്കലും ഉണ്ടായി. മുന്നൊരുക്കം നടക്കാത്തതിനാലാണ് പണി ഇഴഞ്ഞത്. ഫെബ്രുവരി 20 തോടെ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും ഇടക്കിടെ പണി മുടങ്ങുകയായിരുന്നു. പാറപ്പൊടിയിട്ട് നികത്തിയാണ് കോണ്‍ക്രീറ്റിട്ടത്. ഒരു കി.മീറ്ററില്‍ 2.4 മീറ്റര്‍ വീതിയിലാണു തേക്കിന്‍കാടിനുചുറ്റും നടപ്പാതയൊരുക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലക്ക് അനുവദിച്ച പത്തിന പ്രഖ്യാപനത്തിലെ പ്രധാന പദ്ധതിയായിരുന്നു തേക്കിന്‍കാട് മൈതാനിയുടെ സൗന്ദര്യവത്കരണം. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയുടെ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പിന്നീട് ജില്ലാഭരണകൂടത്തിന്‍െറ നിര്‍ദേശാനുസരണം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയ സൗന്ദര്യവത്കരണ പദ്ധതിയുടെ നിര്‍ദേശം സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നു തേക്കിന്‍കാട് മൈതാനിയുടെ ചുറ്റുമുള്ള നടപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കായി ഒരുകോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുള്ള പ്രവൃത്തിയുടെ നിര്‍മാണ ചുമതല സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ്. പൂരത്തിന് മുമ്പ് പണി തീര്‍ക്കണമെന്ന നിലയിലാണ് പണി പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.