കോടാലി: കുളത്തില്‍ വെള്ളം വറ്റിയതോടെ പമ്പിങ് നിലച്ചു. മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. പഞ്ചായത്തിലെ ഉയര്‍ന്നപ്രദേശങ്ങളിലൊന്നായ ഇവിടെ 50 ഓളം കുടുംബങ്ങളുണ്ട്. 15 വര്‍ഷം മുമ്പ് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. കുളത്തിന്‍െറ ആഴം വര്‍ധിപ്പിച്ചാല്‍ ജലവിതാനം നിലനിര്‍ത്താനാവുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിനുള്ള നടപടി ഉണ്ടായിട്ടില്ല. വനംവകുപ്പിന്‍െറ പ്രത്യേക അനുമതിയോടെയാണ് കുളം നിര്‍മിക്കാനാവശ്യമായ മൂന്നുസെന്‍റ് ഭൂമി ലഭ്യമാക്കിയത്. പത്തുകുളങ്ങരക്കാര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ വേനല്‍രൂക്ഷമാകുമ്പോള്‍ കുളം വറ്റുന്നത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. കുളത്തിനു സമീപം വനംവകുപ്പ് ചെറിയൊരു ചെക്ക്ഡാം നിര്‍മിച്ചിട്ടുണ്ടെങ്കിലും മഴക്കാലത്ത് മണ്ണ് വന്ന് നികന്നുപോകുന്നതിനാല്‍ ഇതില്‍ കാര്യമായി വെള്ളം സംഭരിക്കാനാവുന്നില്ല. ഈ വര്‍ഷം മാര്‍ച്ച് തുടക്കത്തില്‍ തന്നെ കുളത്തിലെ വെള്ളം വറ്റിത്തുടങ്ങി. ആദ്യം ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്തിയിരുന്ന പമ്പിങ് ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം പോലും നടത്താനാവാത്ത അവസ്ഥയാണ്. 900 രൂപയോളം കൊടുത്താണ് 3500 ലിറ്ററോളം വരുന്ന ഒരു ടാങ്കര്‍ വെള്ളം ഇവര്‍ പ്രദേശവാസികള്‍ വാങ്ങുന്നത്. കുളിക്കുന്നതിനും വസ്ത്രങ്ങള്‍ കഴുകുന്നതിനും സമീപത്തെ തേക്കുതോട്ടത്തിലുള്ള വെള്ളക്കുഴിയെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കുളത്തില്‍ ജലവിതാനം ഉയരുന്നതുവരെ ഇവരുടെ ഈ ദുരിതം തുടരും. പത്തുകുളങ്ങര കുന്നിലേക്ക് എല്ലാ വര്‍ഷവും വേനലില്‍ പഞ്ചായത്ത് ലോറിയില്‍ വെള്ളമത്തെിക്കാറുണ്ട്. എന്നാല്‍ ഇത്തവണ തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പഞ്ചായത്തിന് കുടിവെള്ള വിതരണം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.