മത്സരം മുറുകും; ഒപ്പത്തിനൊപ്പം മുന്നണികള്‍

ആമ്പല്ലൂര്‍: കൊടകര ബ്ളോക് പഞ്ചായത്തില്‍ രൂപവത്കരണം മുതല്‍ ഇടതുമുന്നണിക്കാണ് ഭരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ടില്‍ ആറുപഞ്ചായത്തുകളും യു.ഡി.എഫ് സ്വന്തമാക്കിയപ്പോഴും ഒരു സീറ്റിന്‍െറ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം ബ്ളോക് പഞ്ചായത്ത് ഭരണം നിലനിലനിര്‍ത്തി. ഇവിടെ 15 ഡിവിഷനുകളാണുള്ളത്. ബ്ളോക് പഞ്ചായത്തിനുകീഴില്‍ ആറ് പഞ്ചായത്തുകള്‍. ഇക്കുറിയും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് പാളയം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുക്കാനാകുമെന്ന വിശ്വാസമാണ് യു.ഡി.എഫിന്. പട്ടികജാതി വനിതക്കാണ് പ്രസിഡന്‍റ് സ്ഥാനം. ഡിവിഷന്‍ ഒന്ന് തലോര്‍ സി.പി.എമ്മിന്‍െറ സിറ്റിങ് സീറ്റാണ്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ബൈജുവാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ജോണ്‍സണ്‍ ആലപ്പാട്ട്, ബി.ജെ.പിയുടെ എ.ജി. രാജേഷ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ബ്ളോക് പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്ന എ. നാരായണന്‍കുട്ടിയെ കഴിഞ്ഞ തവണ വിജയിപ്പിച്ച ഡിവിഷനായ രണ്ട് തൃക്കൂര്‍ ഇത്തവണ വനിതാസംവരണമാണ്. ഇവിടെ കോണ്‍ഗ്രസിലെ സ്റ്റിമ സ്റ്റീഫനും സി.പി.എമ്മിലെ ജയന്തി പ്രഭാകരനും തമ്മിലാണ് പ്രധാന മത്സരം. പട്ടികജാതി ജനറല്‍ ഡിവിഷനായ മൂന്ന് കല്ലൂരില്‍ നിലവില്‍ തൃക്കൂര്‍ പഞ്ചായത്തംഗമായ പ്രിബനന്‍ ചുണ്ടേലപറമ്പിലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകൂടിയാണിത്. അതുകൊണ്ടുതന്നെ എതിര്‍പക്ഷത്തുള്ള സി.പി.ഐയിലെ മണി കിഴക്കൂടന് മത്സരം കടുകട്ടിയാകും. തോട്ടം മേഖലയായ ഡിവിഷന്‍ അഞ്ച് പാലപ്പിള്ളിയും നിലവില്‍ കോണ്‍ഗ്രസ് സീറ്റാണ്.വൈസ് പ്രസിഡന്‍റായിരുന്ന സുനിത പുഷ്പനെ വിജയിപ്പിച്ച മുപ്ളിയം ഡിവിഷനില്‍ പുതുമുഖങ്ങളാണ് ജനവിധി തേടുന്നത്. ഏറെ പ്രാധാന്യമുള്ള വരന്തരപ്പിള്ളി ഡിവിഷനില്‍ മൂന്ന് അംഗനമാരാണ് മത്സരരംഗത്തുള്ളത്. പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വാര്‍ഡാണിത്. വി.എസ്. അഖിതാമോള്‍ കോണ്‍ഗ്രസിനുവേണ്ടിയും കലാപ്രിയ സുരേഷ് സി.പി.ഐക്കുവേണ്ടിയും മത്സരിക്കുമ്പോള്‍ ബി.ജെ.പിക്കുവേണ്ടി ശാരദ തൈക്കൂടനാണ് മത്സരരംഗത്തുള്ളത്. നിലവിലെ പ്രസിഡന്‍റ് വി.എസ്. ജോഷിക്ക് കഴിഞ്ഞ തവണ വിജയം സമ്മാനിച്ച ഡിവിഷനാണിത്. എല്‍.ഡി.എഫിന്‍െറ മറ്റൊരു സിറ്റിങ് സീറ്റായ കോടാലിയില്‍ കോണ്‍ഗ്രസിലെ സ്നേഹപുരം ഡിവിഷന്‍ അംഗം സിജി ബാബുവും പുതുമുഖമായ സി.പി.എമ്മിലെ ആശ ഉണ്ണികൃഷ്ണനുമാണ് മത്സരം. ഡിവിഷന്‍ എട്ട് വെള്ളിക്കുളങ്ങരയില്‍ ഇത്തവണ തീപാറുന്ന മത്സരമാണ്. അഞ്ച് സ്ഥാനാര്‍ഥികള്‍ മാറ്റുരക്കുന്ന ഇവിടെ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്ക് വെല്ലുവിളിയായി രണ്ട് വിമതര്‍ രംഗത്തുണ്ട്. വിജയിച്ചാല്‍ പ്രസിഡന്‍റായേക്കാവുന്ന സി.പി.എം സ്ഥാനാര്‍ഥി അമ്പിളി സോമന്‍ കൊടകര ഡിവിഷനില്‍ മത്സരിക്കുന്നു.കോണ്‍ഗ്രസിലെ കവിത സുരേഷാണ് മുഖ്യ എതിരാളി. എന്‍.സി.പി മത്സരിക്കുന്ന ഏക ഡിവിഷനാണ് സ്നേഹപുരം. കെ.സി. കാര്‍ത്തികേയനാണ് സ്ഥാനാര്‍ഥി. ഷാജു കാളിയേങ്കര കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നു. ഡിവിഷന്‍ 13 അളഗപ്പനഗറില്‍ പഞ്ചായത്ത് സിറ്റിങ് അംഗം അലക്സ് ചുക്കിരിയും സി.പി.എമ്മിലെ സോജന്‍ ജോസഫും തമ്മില്‍ കനത്തമത്സരം നടക്കുന്നു. ആമ്പല്ലൂര്‍, പുതുക്കാട് വനിത ഡിവിഷനുകളില്‍ പുതുമുഖങ്ങളുടെ പോരാട്ടമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.