എറിയാട് പഞ്ചായത്തിലെ വനിതാ പോളിങ് ബൂത്തുകള്‍ ചരിത്രത്തിലേക്ക്

കൊടുങ്ങല്ലൂര്‍: എറിയാട് ഗ്രാമപഞ്ചായത്തിന്‍െറ മാത്രം സവിശേഷതയായിരുന്ന വനിതാ സംവരണ പോളിങ് ബൂത്തുകള്‍ ചരിത്രമാകുന്നു. ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ വനിതകളും പുരുഷന്മാരും ഒരേ ബൂത്തില്‍ വോട്ടുചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പോളിങ് ബൂത്ത് എന്ന അപൂര്‍വതയാണ് ഇതോടെ ഇല്ലാതാകുന്നത്. ആദ്യകാല തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ വോട്ടുചെയ്യാന്‍ വരുന്നതില്‍ വിമുഖരായിരുന്നു. പ്രത്യേകിച്ച് മുസ്ലിം സ്ത്രീകള്‍. ഈ വിഷയം പരിഹരിക്കാന്‍ കൊച്ചി നിയമസഭ കൗണ്‍സിലിന്‍െറ തീരുമാനപ്രകാരമാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ എറിയാട്ട് സംവരണ പോളിങ് ബൂത്തുകള്‍ ഏര്‍പ്പെടുത്തിയത്. 1948ല്‍ കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മുതലാണ് എറിയാട് പഞ്ചായത്തില്‍ പ്രത്യേക ബൂത്ത് സംവിധാനം നിലവില്‍വന്നത്. 1952ല്‍ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിലും 1956ല്‍ ഐക്യകേരളം നിലവില്‍ വന്നശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന സംവിധാനം പിന്നീട് പതിവായി. കാലംമാറിയതോടെ സ്ത്രീകള്‍ പൊതുരംഗത്തും ഭരണതലത്തിലും സജീവമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വരെ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നിട്ടും എറിയാട് പ്രദേശത്തെ ബൂത്തുകള്‍ക്ക് മാത്രം മാറ്റമുണ്ടായിരുന്നില്ല. അതിനാല്‍തന്നെ വനിതാബൂത്ത് സമ്പ്രദായം പലപ്പോഴും പത്രങ്ങള്‍ക്ക് കൗതുക വാര്‍ത്തയായിരുന്നു. അതിനെല്ലാമാണ് ഈ തെരഞ്ഞെടുപ്പോടെ അന്ത്യമാവുന്നത്. സംവരണം ഇല്ലാതായതോടെ എറിയാട് പഞ്ചായത്തിലെ ബൂത്തുകളുടെ എണ്ണം 70ല്‍ നിന്ന് 46 ആയി കുറഞ്ഞു. നേരത്തെ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലിന്‍െറ ഭാഗമായിരുന്ന എറിയാട് ഇപ്പോള്‍ കയ്പമംഗലം മണ്ഡലത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.