കയ്പമംഗലം: പ്രചാരണം ചൂടുപിടിച്ചതോടെ കയ്പമംഗലത്തെ ഏഴാം വാര്‍ഡായ കടമ്പോട്ടുപാടം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. രണ്ടു കാര്യങ്ങളാണ് ഈ വാര്‍ഡിനെ ശ്രദ്ധേയമാക്കുന്നത്. ഒന്ന്, ഇക്കുറി ഏഴ് വനിതകളാണ് ഏഴാം വാര്‍ഡില്‍ പോരിനിറങ്ങുന്നത്. രണ്ട്, ഒന്നര പ്പതിറ്റാണ്ടു കാലം കയ്പമംഗലത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കെ.പി.സി.സി അംഗം പരസ്യമായി ജനതാദള്‍-യു സ്ഥാനാര്‍ഥിയെ പിന്തുണച്ച് രംഗത്തു വന്നു. ചിത്രം തെളിഞ്ഞതോടെ ഇവിടെ ചതുഷ്കോണ മത്സരം നടക്കുമെന്ന് ഉറപ്പായി. കഴിഞ്ഞകുറി പതിനേഴാം വാര്‍ഡ് അംഗമായിരുന്ന സുനിത വിക്രമനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇവര്‍ക്ക് കിട്ടേണ്ട വോട്ടുകളില്‍ ഗണ്യമായൊരു ശതമാനം ജനതാദള്‍ സ്ഥാനാര്‍ഥി ഫാത്തിമ സന്തോഷിന് പോകും. സി.പി.എമ്മിന് കാര്യമായ ആധിപത്യമില്ളെങ്കിലും യു.ഡി.എഫ് വോട്ട് ഭിന്നിക്കുന്നതോടെ വിജയം സാധിക്കും എന്നും കണക്കുകൂട്ടുന്നവരുണ്ട്. വാര്‍ഡിലെ താമസക്കാരിയും നാട്ടുകാര്‍ക്ക് പരിചിതയുമായ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഫസീല കുടുംബ-ബന്ധു വോട്ടുകളും പരിചിത വൃന്ദങ്ങളും അനുകൂലമായി കാണുന്നു. ആയിരത്തിലധികം വോട്ടുള്ള വാര്‍ഡില്‍ 200ഓളം വോട്ടു നേടാനായാല്‍ വിജയിക്കാമെന്ന് കണക്കു കൂട്ടുന്നതിനാല്‍ എല്ലാവരും ശക്തമായ പ്രചാരണത്തിലാണ്. ഏഴു സ്ഥാനാര്‍ഥികളുടെയും പ്രചാരണ സാമഗ്രികള്‍ കൊണ്ട് വാര്‍ഡിന്‍െറ മുക്കുമൂലകള്‍ നിറഞ്ഞു. താഹിറ(സ്വത.), സുധാ സുബോധനന്‍(ബി.ജെ.പി) , സി.കെ.സുഭദ്ര (ആംആദ്മി) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.