ഗുരുവായൂരില്‍ 51 പത്രികകള്‍ സമര്‍പ്പിച്ചു

ഗുരുവായൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 51 പേര്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍ (വാര്‍ഡ്-25), മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ (വാര്‍ഡ്-35), വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. വിനോദ് (വാര്‍ഡ്-37), ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി കെ.വി. വിവിധ് (വാര്‍ഡ്-30) എന്നിവരാണ് പത്രിക സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍. എല്‍.ഡി.എഫ് ഘടകകക്ഷി സ്ഥാനാര്‍ഥികളെയെല്ലാം നിശ്ചയിച്ചുകഴിഞ്ഞു. ആകെ 43 വാര്‍ഡുകളുള്ള ഗുരുവായൂരില്‍ അഞ്ച് വാര്‍ഡുകളില്‍കൂടി സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടതുണ്ട്. സി.പി.ഐക്ക് ലഭിച്ച ഒമ്പത് വാര്‍ഡിലും സ്ഥാനാര്‍ഥികളായി. സി.എം.പിക്ക് രണ്ടും എന്‍.സി.പിക്കും ജനതാദളിനും ഒരേ വാര്‍ഡുകള്‍ വീതം നല്‍കി. ചൊവ്വാഴ്ച നാലിന് ആര്‍വീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥികളുടെ പൂര്‍ണചിത്രം ലഭ്യമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് രണ്ട് വാര്‍ഡ് നല്‍കിയെങ്കിലും ഇത്തവണ ഒന്നിലൊതുങ്ങി. സി.പി.ഐ മത്സരിച്ച 40ാം വാര്‍ഡ് ഇത്തവണ സി.എം.പിക്ക് നല്‍കി. പകരം എന്‍.സി.പി മത്സരിച്ച 34ാം വാര്‍ഡ് സി.പി.ഐക്ക് നല്‍കി. കോണ്‍ഗ്രസ് എസിനും ജനതാദളിനും ഓരോ വാര്‍ഡ് കഴിഞ്ഞ തവണ മാറ്റിവെച്ചിരുന്നെങ്കിലും ഇത്തവണ ജനതാദളിന് ഒരു സീറ്റാണ് നല്‍കിയത്. കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ഥിയായി വിജയിച്ച് ജനതാദളില്‍ ലയിച്ച കൗണ്‍സിലറുടെ വാര്‍ഡ് മാത്രമാണ് ദളിന് കിട്ടിയത്. ദളിന് നല്‍കിയ സീറ്റില്‍ സി.പി.എം തന്നെയാണ് മത്സരിച്ചിരുന്നത്. സി.പി.എമ്മിന് 30 വാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടങ്കിലും ചില വാര്‍ഡുകള്‍ കോണ്‍ഗ്രസ് വിമതരെ ഇടതു സ്വതന്ത്രരായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. സ്ഥാനാര്‍ഥി കുപ്പായമണിഞ്ഞവരുടെ ആധിക്യം മൂലം ചൂല്‍പുറം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ കണ്ടത്തൊനാവാതെ വിഷമവൃത്തത്തിലാണ് സി.പി.എം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.