കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍

ഇരിങ്ങാലക്കുട: നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുകയും നാമനിര്‍ദേശ പത്രിക സമര്‍പ്പണം 75 ശതമാനത്തോളം പൂര്‍ത്തിയായിട്ടും കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള തര്‍ക്കം തുടരുകയാണ്. യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ് (എം) ലഭിച്ച രണ്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അവകാശവാദവുമായി സ്ഥാനാര്‍ഥി മോഹികളുടെ പ്രളയമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായത്. ഒപ്പം തന്നെ എ- ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള പോരാട്ടവും സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി . സ്ഥാനാര്‍ഥിത്വം ലഭിച്ചില്ളെങ്കിലും സ്വതന്ത്രമായി മത്സരിക്കുമെന്ന സ്ഥാനാര്‍ഥി മോഹികളുടെ വിളംബരവും നേതൃത്വത്തെ അങ്കലാപ്പിലാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 13ന് ആണ്. അന്നേക്ക് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവരോട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് ഗ്രൂപ്പ് നേതാക്കള്‍ അണികള്‍ക്ക് നല്‍കിയ നിര്‍ദേശം. കോണ്‍ഗ്രസിന്‍െറ കാട്ടൂര്‍, കാറളം, എന്നീ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥി പട്ടിക മാത്രമേ പൂര്‍ത്തിയായിട്ടുള്ളു. ആളൂര്‍, വേളൂക്കര, പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രശ്നമായതിനാല്‍ മേല്‍ഘടകത്തില്‍ നിന്നായിരിക്കും ഇനി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക എന്ന് ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.