പോര്‍ക്കളത്തില്‍ നിറ്റാ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സിലും

കാടുകുറ്റി: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുമായി നിറ്റാ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. സ്വാധീനമുള്ളിടത്ത് സ്വന്തം സ്ഥാനാര്‍ഥികളെയും മറ്റിടങ്ങളില്‍ താല്‍പര്യമുള്ള സ്ഥാനാര്‍ഥികളെ പിന്തുണക്കാനുമാണ് ആക്ഷന്‍ കൗണ്‍സിലിന്‍െറ നീക്കം. നിറ്റാ ജലാറ്റിന്‍ കമ്പനി കാടുകുറ്റി പഞ്ചായത്തിലും ചാലക്കുടിപ്പുഴയിലും സൃഷ്ടിക്കുന്ന മാലിന്യപ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പില്‍ മുഖ്യ ആയുധമാക്കുക. ഇത്തവണ വിജയസാധ്യതയുള്ള മൂന്ന് വാര്‍ഡുകളിലാണ് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുക. രണ്ട്, 11 വാര്‍ഡുകളിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച ഒമ്പതാം വാര്‍ഡിലുമാണ് പ്രധാനമായും മത്സരിക്കുക. ഒമ്പതാം വാര്‍ഡില്‍ കഴിഞ്ഞ തവണ ജയിച്ച ഷേര്‍ളി പോളിനെ തന്നെയാവും ഗോദയിലിറക്കുക. 11ാം വാര്‍ഡില്‍ പി.സി. ബിനോജും സ്ഥാനാര്‍ഥിയാകും. സ്വതന്ത്രരായാണ് ഇവര്‍ മത്സരിക്കുന്നത്. രണ്ടാം വാര്‍ഡില്‍ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ചൊവ്വാഴ്ച ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് സാധ്യത. ബുധനാഴ്ച ആദ്യത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തും. നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള സമരങ്ങളിലും മറ്റും തങ്ങളെ സഹായിച്ചവരെ മാത്രമാവും മറ്റു വാര്‍ഡുകളില്‍ പിന്തുണക്കുക. കഴിഞ്ഞ ആറാം വാര്‍ഡില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിച്ചിരുന്നു. എന്നിരുന്നാലും ഈ വാര്‍ഡില്‍ ഇത്തവണ സ്വതന്ത്രരെ പിന്തുണക്കും.നിറ്റാ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങുന്നതോടെ പല വാര്‍ഡുകളിലും ത്രികോണ, ചതുര്‍കോണ മത്സരം നടക്കും. പഞ്ചായത്തിനെ മലിനമാക്കുന്ന എന്‍.ജി.ഐ.എല്‍ കമ്പനിക്ക് എതിരായ പ്രദേശവാസികളുടെ വികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്‍െറ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.