സര്‍ക്കാര്‍ കുടിശ്ശിക 17,390 കോടിയെന്ന് ധനവകുപ്പ് റിപ്പോര്‍ട്ട്

തൃശൂര്‍: വിവിധയിനങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ കുടിശ്ശികയാക്കിയത് 17,390 കോടി രൂപ. രണ്ടാം പാദയോഗത്തില്‍ വിവിധ വകുപ്പുകള്‍ നല്‍കിയതുള്‍പ്പെടുത്തി ധനവകുപ്പ് തയാറാക്കിയ വിശദാംശ റിപ്പോര്‍ട്ടിലാണ് കുടിശ്ശിക വിവരം. ട്രഷറിയിലെ തിരികെ നല്‍കേണ്ട വിവിധ നിക്ഷേപങ്ങളിലെ കുടിശ്ശിക ചേര്‍ത്തതാണ് കണക്ക്. 2011 ഏപ്രില്‍ മുതല്‍ നല്‍കുന്ന തുകയില്‍ ബാക്കിയിനത്തിലുള്ള കുടിശ്ശിക 17,390.96 കോടിയെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30ന് ട്രഷറിയിലെ തിരികെ നല്‍കേണ്ട വകയിലുള്ള വിവിധ നിക്ഷേപങ്ങളിലെ മൊത്തം കുടിശ്ശിക 13,047.59 കോടിയാണ്. ട്രഷറിയില്‍ തിരികെ നല്‍കേണ്ട നിക്ഷേപം -6,794.3 കോടിയുണ്ട്. കരാറുകാര്‍ക്ക് 1,795.66 കോടി, സിവില്‍ സപൈ്ളസ് കോര്‍പറേഷന് -818.27, കണ്‍സ്യൂമര്‍ ഫെഡിന് 1.31, മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന് 398.64, നെല്ല് സംഭരിച്ച ഇനത്തില്‍ കൃഷിക്കാര്‍ക്ക് 188 കോടി, ഭവനരഹിതര്‍ക്കുള്ള ഭവനപദ്ധതിയില്‍ 29.18, കര്‍ഷക തൊഴിലാളി പെന്‍ഷന്‍/ക്ഷേമനിധി ആനുകൂല്യങ്ങളില്‍ 151.18, തൊഴിലില്ലായ്മ വേതനത്തില്‍ 29.75, തൊഴിലുറപ്പ് പദ്ധതിക്ക് 95, സാമൂഹിക പെന്‍ഷന്‍ പദ്ധതിക്ക് 728.61 മറ്റിനങ്ങളിലായി 107.77 കോടിയും കുടിശ്ശികയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കിയെങ്കിലും ഉത്തരവിറക്കാത്തതിനാല്‍ ഈ ഇനത്തില്‍ മാത്രമാണ് കുടിശ്ശികയില്ലാത്തത്. തിരിച്ചു നല്‍കേണ്ട 6,794.3 കോടി മൊത്തം നിക്ഷേപമുള്ള ട്രഷറിയില്‍ 2,382.17 കോടി പൊതുമേഖലാ സ്ഥാപനങ്ങളുടെയും 156.19 സഹകരണ സ്ഥാപനങ്ങളുടെയും നിക്ഷേപമാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ വിവിധ ക്ഷേമബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവരുടെ നിക്ഷേപങ്ങള്‍ നിര്‍ബന്ധ നിര്‍ദേശത്തെ തുടര്‍ന്ന് ട്രഷറിയിലേക്ക് മാറ്റിയിരുന്നു. ഈ ഇനത്തില്‍ ക്ഷേനിധി ബോര്‍ഡുകളുടെ നിക്ഷേപം 95.06 കോടിയും കോര്‍പറേഷനുകളുടെ നിക്ഷേപം 138.42 കോടിയുമുണ്ട്. മറ്റിനങ്ങളിലായി 4,022.46 കോടിയും നിക്ഷേപമുണ്ട്. ഈ തുകക്ക് പ്രതിമാസം നല്‍കേണ്ട പലിശ 40.8 കോടിയാണ്. അത് കുടിശ്ശികയായതിനെ തുടര്‍ന്ന് ജൂണ്‍ 30ന് 52.96 കോടിയായി മൊത്തം പലിശ തുക ഉയര്‍ന്നിരുന്നു. അതും കുടിശ്ശികയാണ്. സമരങ്ങളും, പ്രതിഷേധങ്ങളും സമ്മര്‍ദങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡിനും, കരാറുകാര്‍ക്കും, നെല്ല് സംഭരണ ഇനത്തിലുമെല്ലാം കുറേശെയായി കൊടുത്തശേഷം അവശേഷിക്കുന്നതാണ് കുടിശ്ശിക കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.