വാടാനപ്പള്ളി: മാലിന്യത്തിന്‍െറ നടുവില്‍ വീര്‍പ്പുമുട്ടി നടുവില്‍ക്കര ജവാന്‍ കോളനിക്കാര്‍. പുത്തില്ലത്ത് ക്ഷേത്രത്തിന് കിഴക്കുള്ള കോളനിക്ക് സമീപം തോടുകളില്‍ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധവും കൊതുക് ശല്യവും രൂക്ഷമായി. കോളനിയില്‍ രോഗങ്ങളും പടര്‍ന്നുപിടിക്കുകയാണ്. ഡെങ്കിപ്പനിക്ക് പിന്നാലെ പനി ബാധിച്ച് യുവതി മരിച്ചു. കോളനിയിലെ നാറാണത്ത് കൃഷ്ണന്‍െറ ഭാര്യ ശ്യാമയാണ് മരിച്ചത്. തോടുകളിലും കുളത്തിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. തോടിന് വരമ്പത്തും അരികിലും കാനക്ക് സമീപം വരെ കുടിലുകളും വീടുകളുമാണ്. ദുര്‍ഗന്ധം മൂലം കോളനിക്കാര്‍ക്ക് വീട്ടിനുള്ളില്‍ ഇരുന്ന് പോലും ഭക്ഷണം കഴിക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. കുട്ടികളടക്കമുള്ളവര്‍ക്ക് ഇടക്കിടെ പനി ബാധിക്കുന്നു. ദുര്‍ഗന്ധവും കൊതുക് ശല്യവും കാരണം കോളനിക്കാരുടെ ഉറക്കംമുട്ടി. പഞ്ചായത്തില്‍നിന്ന് മൂന്ന് സെന്‍റ് സ്ഥലം ലഭിച്ചവരാണ് ഇവിടെ കഴിയുന്നവരിലേറെപ്പേരും. നേരത്തെ ഒന്നോ രണ്ടോ വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോള്‍ കുടിലുകള്‍ തിങ്ങിനിറഞ്ഞത്. മാലിന്യപ്രശ്നം രൂക്ഷമായിട്ടും ആരോഗ്യ വകുപ്പോ പഞ്ചായത്തോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്ന് കോളനിക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.