കോട്ടപ്പുറം മാര്‍ക്കറ്റ് വികസനം ഘട്ടങ്ങളായി നടപ്പാക്കും

കൊടുങ്ങല്ലൂര്‍: നഗരസഭയിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും തോടുകളും കാനകളും ശുചീകരിക്കുന്നതിനും നടപടികള്‍ തുടങ്ങിയതായി നഗരസഭ അധ്യക്ഷന്‍ സി.സി. വിപിന്‍ചന്ദ്രന്‍ കൗണ്‍സിലിനെ അറിയിച്ചു. പ്രഥമയോഗത്തില്‍ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം മാര്‍ക്കറ്റിലെ അസൗകര്യങ്ങളും പോരായ്മകളും പരിഹരിക്കുന്നതിന് ഘട്ടംഘട്ടമായി നടപടി കൈക്കൊള്ളും. കാവില്‍കടവ് മാര്‍ക്കറ്റ് കം ഷോപ്പിങ് കോംപ്ളക്സ് സജീവ വ്യാപാര കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത മത്സ്യ, മാംസ വില്‍പന കേന്ദ്രങ്ങള്‍ ഒഴിവാക്കി അവര്‍ക്ക് നഗരസഭ സൗകര്യം ചെയ്തുകൊടുക്കും. ആവശ്യമില്ലാത്ത കുടിവെള്ള ടാപ്പുകള്‍ നീക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. വര്‍ഷങ്ങളായി പട്ടയം ലഭിക്കാതെ കഴിയുന്നവരുടെ പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുള്‍പ്പെടെ തീരുമാനങ്ങള്‍ കൗണ്‍സില്‍ കൈക്കൊണ്ടു. പുതിയ ഭരണസമിതി നിലവില്‍ വന്നതോടെ ടൗണ്‍ഹാള്‍ അങ്കണം മാലിന്യമുക്തമാക്കിയതും തെരുവുകളില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നത് ഇല്ലാതായതും അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. വൈസ് ചെയര്‍പേഴ്സന്‍ ഷീല രാജ്കമലും ചര്‍ച്ചയെ സജീവമാക്കി. ബഹുഭൂരിപക്ഷവും പുതുമുഖങ്ങള്‍ നിരന്ന കൗണ്‍സിലില്‍ ഇടതുപക്ഷ ഭരണപക്ഷത്തെ പരിചയസമ്പന്നരായ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. രാമനാഥന്‍, വികസന സമിതി അധ്യക്ഷന്‍ കെ.എസ്. കൈസാബ്, ക്ഷേമകാര്യ സമിതി അധ്യക്ഷ ശോഭ ജോഷി, വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ പി.എന്‍. രാമദാസ്, അഡ്വ. സി.പി. രമേശന്‍, പ്രതിപക്ഷ നിരയിലെ ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി വി.ജി. ഉണ്ണികൃഷ്ണന്‍, കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് വി.എം. ജോണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.സാമൂഹികക്ഷേമ പെന്‍ഷനുകളുടെ വിതരണത്തില്‍ മണിഓര്‍ഡര്‍ സംവിധാനം പുന$സ്ഥാപിക്കണമെന്ന് കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. രാമനാഥനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.