ജോലി വാഗ്ദാനം നല്‍കി 1.4 ലക്ഷം തട്ടി; ആധ്യാത്മിക പ്രഭാഷകന്‍ അറസ്റ്റില്‍

ചാവക്കാട്: മന്ത്രിമാരുടെ വ്യാജ ശിപാര്‍ശക്കത്ത് കാണിച്ച് സര്‍ക്കാര്‍ സ്കൂളില്‍ ക്ളര്‍ക്ക് ജോലി വാഗ്ദാനം നല്‍കി 1.40ലക്ഷം തട്ടിയ കേസില്‍ ആധ്യാത്മിക പ്രഭാഷകന്‍ അറസ്റ്റില്‍. രഘുജി ഗുരുവായൂര്‍ എന്ന കണ്ണൂര്‍ ജില്ലയിലെ തലശേരി തിരുവങ്ങാട് സ്വദേശി തച്ചോളി വീട്ടില്‍ രഘുരാജ് മനോജാണ് (41) വടക്കേക്കാട് പൊലീസിന്‍െറ പിടിയിലായത്. വടക്കേക്കാട് തിരുവളയന്നൂര്‍ സ്വദേശി കാഞ്ഞിരപ്പറമ്പില്‍ പ്രവീഷിന്‍െറ (41) പരാതിയിലാണ് നടപടി. ചാവക്കാട് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത പ്രവീഷിന്‍െറ പേരിന് മുന്‍ഗണന നല്‍കാന്‍ ശ്രമിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി 1.4 ലക്ഷം തട്ടിയെടുത്തത്. ഈവര്‍ഷാരംഭത്തില്‍ ചൂണ്ടലിലെ പി.എസ്.എസി കോച്ചിങ് സെന്‍ററില്‍ വെച്ചാണ് രഘുജിയുമായി പ്രവീഷ് പരിചയത്തിലായത്. ഇവിടെ അധ്യാപകനാണ് രഘുജി. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം ശ്രീനാരായണ ട്യൂഷന്‍ സെന്‍റര്‍ എന്ന സ്വന്തം സ്ഥാപനത്തില്‍ സൗജന്യമായി രഘുജി പി.എസ്.എസി പരിശീലനം നല്‍കുന്നുണ്ടായിരുന്നു. പ്രായം കൂടുന്നതിനാല്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് അനുസരിച്ച് ജോലി ലഭിക്കാന്‍ താമസമാകുമെന്നതിനാല്‍ പ്രവീഷിന് ജോലി ശരിയാക്കാമെന്ന് രഘുജി വാഗദാനം നല്‍കി. ഒരു തവണ അനൂപ് ജേക്കബിന്‍െറ അടുത്ത് ചെന്ന് ലിസ്റ്റിലെ റാങ്ക് നമ്പര്‍ മുകളിലേക്ക് കയറ്റാന്‍ അപേക്ഷിച്ചു.നിയമ വരുദ്ധമായ ഈ പ്രവൃത്തി ചെയ്യാനാവില്ളെന്ന് മന്ത്രി അനൂപ് വ്യക്തമാക്കി. പിന്നീട് വിദ്യാഭ്യാസ, തൊഴില്‍ മന്ത്രിമാരുടെ ഓഫിസ് പരിസരത്തും കൊണ്ടുപോയെങ്കിലും മന്ത്രിമാരെ കാണാനായില്ല. പിന്നീട് കണ്ണൂര്‍ ജില്ലയിലെ തിരുവങ്ങാട് ഗേള്‍സ് ഹൈസ്കൂളില്‍ ക്ളര്‍ക്കിന്‍െറ ജോലി ശരിപ്പെടുത്തിയെന്ന് പറഞ്ഞ് മന്തി ഷിബു ബേബി ജോണിന്‍െറ ഒപ്പോടുകൂടിയ ഒരു വ്യാജ ശിപാര്‍ശക്കത്ത് നല്‍കി. തിരുവങ്ങാട് സ്കൂളില്‍ ക്ളര്‍ക്കിന്‍്റെ ജോലിയുണ്ടെന്നും ആ തസ്തികയിലേക്ക് പ്രവീഷിന് നിയമനം നല്‍കണമെന്നുമാണ് ഈ കത്തിലെ ഉള്ളടക്കം. ചാവക്കാട് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് ഓഫിസര്‍ക്ക് ഒരു പകര്‍പ്പുണ്ടെന്ന് താഴെ സൂചനയുമുണ്ട്. വെറും വെള്ളക്കടലാസില്‍ അച്ചടിച്ച ഈ കത്തിന് പുറമെ മന്ത്രി പി.കെ അബ്ദുറബിന്‍െറ പേരിലുള്ള മറ്റൊരു ശിപാര്‍ശക്കത്തും കൊടുത്തു. ഈ എഴുത്ത് തിരുവങ്ങാട് ഗേള്‍സ് ഹൈസ്കൂളില്‍ ജോലിക്കു ചേരാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ സ്പെഷല്‍ ഓര്‍ഡറാണ്എന്നാണ് പ്രവീഷിനെ ധരിപ്പിച്ചത്. ഈ കത്തുകളുമായി രണ്ടു തവണ പ്രവീഷിനെ രഘുജി തിരുവങ്ങാട് സ്കൂളിലേക്കെന്ന് പറഞ്ഞു കൊണ്ടുപോയത്രേ. രണ്ട് പ്രാവശ്യം ഒഴിവുകഴിവ് പറഞ്ഞ് തിരികെ പോന്നു. ഇതോടെ കബളിപ്പിക്കല്‍ മനസ്സിലായ പ്രവീഷ് വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കി. ഫിസിക്സില്‍ ബിരുദമുള്ള രഘുജി എന്ന രഘുരാജ് മനോജ് നിരവധി പാരലല്‍ കോളജുകളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ടെന്നാണ് ഇയാള്‍ അച്ചടിച്ചു പുറത്തിറക്കിയ ‘നിത്യ പ്രാര്‍ഥനാ പദ്ധതി, ക്ഷേത്രം എന്ത്, എന്തിന്, പ്രാര്‍ഥന എങ്ങനെ ?’ ‘സംസ്കാരത്തെ അറിയാന്‍ ധനികരായി ജീവിക്കാന്‍’ എന്ന സ്വന്തം പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. 23 വര്‍ഷമായി ഗുരുവായൂരില്‍ അധ്യാപനവും ആത്മീയപ്രഭാഷണവും ഭജനയുമായികഴിയുന്നയാള്‍ എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. വടക്കേക്കാട് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ എ.എച്ച്. ജോബ്, കെ.ബി. ജലീല്‍, എന്‍.വി. സാജന്‍ എന്നിവരാണ് രഘുജിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.