തൃശൂര്‍ മെഡിക്കല്‍ കോളജ്: ആംബുലന്‍സ് നന്നാക്കാന്‍ പണമില്ല; ഓഫിസ് മോടികൂട്ടാന്‍ ലക്ഷങ്ങള്‍

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടത്തില്‍പെട്ട ആംബുലന്‍സ് പണമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി കാത്ത് കിടക്കുമ്പോള്‍ സൂപ്രണ്ട് ഓഫിസ് മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ വകയിരുത്തിയ ആശുപത്രി വികസന സമിതി തീരുമാനം വിവാദത്തില്‍. പി.കെ. ബിജു എം.പി നല്‍കിയ ആംബുലന്‍സ് അട്ടപ്പാടിയില്‍ അപകടത്തില്‍പെട്ടതിനത്തെുടര്‍ന്ന് എട്ട് മാസമായി സ്വകാര്യ വര്‍ക്ഷോപ്പില്‍ കിടക്കുമ്പോഴാണ് സൂപ്രണ്ട് ഓഫിസ് മോടിപിടിപ്പിക്കാന്‍ ആശുപത്രി വികസന സമിതി പത്ത് ലക്ഷം അനുവദിച്ചത്. പണം നല്‍കാത്തതാണ് ആംബുലന്‍സ് അറ്റകുറ്റപ്പണി നീളാന്‍ കാരണം. മെഡിക്കല്‍ കോളജിലെ ഏക വലിയ ആംബുലന്‍സാണ് മാസങ്ങളായി കട്ടപ്പുറത്ത് കിടക്കുന്നത്. കലക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതി രോഗികളുടെ അടിസ്ഥാന സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. 60,000 രൂപയോളം ചെലവ് വരുന്ന ആംബുലന്‍സ് അറ്റകുറ്റപ്പണിക്ക് രണ്ടരലക്ഷത്തിന്‍െറ എസ്റ്റിമേറ്റ് നല്‍കിയതിന് പിന്നിലും അഴിമതി ആരോപിക്കപ്പെടുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ഉപകാരപ്രദമാകുന്ന ആംബുലന്‍സ് സര്‍വീസ് ഇല്ലാതാക്കി സ്വകാര്യ ആംബുലന്‍സുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അധികൃതരുടേത്. എം.പിയും എം.എല്‍.എമാരുമൊന്നും പങ്കെടുക്കാത്ത യോഗത്തിലാണ് സൂപ്രണ്ട് ഓഫിസ് മോടിപിടിപ്പിക്കാന്‍ പത്ത് ലക്ഷം അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.