ഷൊർണൂർ: 6,36,89,400 രൂപ മുൻ ബാക്കിയും 99,05,99,394 രൂപ വരവും ഉൾപ്പെടെ ആകെ 105,42,88,794 രൂപയിൽ 97,61,08,012 രൂപ ചെലവ് കിഴിച്ച് 7,81,80,782 രൂപ നീക്കിയിരിപ്പുള്ള 2016-17 വർഷത്തെ പുതുക്കിയ ബജറ്റും, 78,18,0782 രൂപ മുൻ ബാക്കിയും 111,54,01,000 രൂപ വരവും പ്രതീക്ഷിച്ച് ആകെ 119,35,81,782 രൂപയിൽ 110,00,12,750 രൂപ ചെലവ് കിഴിച്ച് 93,56,9032 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2017-18 വർഷത്തെ ഷൊർണൂർ നഗരസഭയുടെ ബജറ്റ് എസ്റ്റിമേറ്റും നഗരസഭ വൈസ് ചെയർമാൻ ആർ. സുനു അവതരിപ്പിച്ചു. വീടിന് അപേക്ഷിക്കുന്ന ഭവനരഹിതർക്ക് 90 ദിവസത്തിനുള്ളിൽ ഭവന നിർമാണത്തിനുള്ള ആനുകൂല്യം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രധാനമായും പറയുന്നത്. നഗരസഭയിൽനിന്ന് വിവിധ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും നികുതി അടക്കാനും മറ്റും എത്തുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടും കാലതാമസവും ഒഴിവാക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയേകി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ചേരുന്ന എല്ലാ കുട്ടികൾക്കും ബാഗും പുസ്തകങ്ങളുമടങ്ങുന്ന കിറ്റ് നൽകും. ബിരു-ബിരുദാനന്തര കോഴ്സുകളും മറ്റ് ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർഥികൾക്കും ലാപ്ടോപ് വാങ്ങാൻ ബാങ്ക് വായ്പയും സബ്സിഡിയും ഏർപ്പെടുത്തും. കുടിവെള്ളം ലഭ്യമാക്കുന്നതിെൻറ ഭാഗമായി ഓപൺ കിണറുകൾ റീചാർജ് ചെയ്യാനും പുതിയ കിണർ സ്ഥാപിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകും. പൊതുകുളങ്ങളുടെയും തോടുകളുടെയും നവീകരണവും സംരക്ഷണവും വലിയ ജലസംഭരണികളുടെ നിർമാണത്തിനും ബജറ്റിൽ പദ്ധതിയുണ്ട്. ഷൊർണൂരിലെ ഇരുമ്പുരുക്ക് വ്യവസായ മേഖലയെ പുഷ്ടിപ്പെടുത്തും. മാലിന്യമുക്ത നഗരത്തിനായി അരക്കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വ്യായാമശീലമുള്ള തലമുറയെ വാർത്തെടുക്കാനായി വോളിബാൾ, ഷട്ടിൽ എന്നിവക്ക് ഇൻേഡാർ സ്റ്റേഡിയം നിർമിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ജിംനേഷ്യവും സ്ഥാപിക്കും. കായിക പാർക്ക് നിർമിക്കാനും ബജറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധയിടങ്ങളിൽ സൗജന്യ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തും. എസ്.എം.പി ജങ്ഷനിൽനിന്ന് ഭാരതപ്പുഴ സ്റ്റേഷനിലേക്ക് റോഡ് നിർമിക്കാൻ 50 ലക്ഷം രൂപ വകയിരുത്തി. കുളപ്പുള്ളി ജങ്ഷൻ മുതൽ കൊച്ചിപ്പാലം വരെയും എസ്.എം.പി. ജങ്ഷൻ മുതൽ പൊതുവാൾ ജങ്ഷൻ വരെയുമുള്ള റോഡിന് ഇരുവശവും നടപ്പാത നിർമിക്കുകയും നഗരം സൗന്ദര്യവത്കരിക്കുകയും ചെയ്യും. കുടുംബശ്രീ പ്രസ്ഥാനം കൂടുതൽ ശാക്തീകരിക്കും. ടൗൺ ഹാളിനും ഷൊർണൂർ, കുളപ്പുള്ളി സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് എന്നിവക്കായി അരക്കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.