പാലക്കാട്: വയറിളക്കവുമായി എത്തുന്നവരുടെ എണ്ണത്തിൽ വർധനവ്, കോളറ ജാഗ്രതനിർദേശവുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോളറമരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതനിർദേശം പുറത്തിറക്കിയിരിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ വയറിളക്കവുമായി എത്തുന്നവരുടെ എണ്ണം സാധാരണ വർധിക്കാറുണ്ട്. ജൂലൈ പകുതി കഴിഞ്ഞപ്പോഴേക്കും ചികിത്സ തേടിയെത്തിയവരുടെ എണ്ണം 3000 കഴിഞ്ഞു. തിങ്കളാഴ്ച മാത്രം 372 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ വയറിളക്കത്തിന് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി വയറിളക്കവുമായി ദിനംപ്രതി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം 200ന് മുകളിലാണ്. മുൻമാസങ്ങളിൽ ശരാശരി 3000 പേരാണ് വയറിളക്ക രോഗത്തിന് ചികിത്സ തേടിയിരുന്നത്. ജൂണിൽ ചികിത്സ തേടിയെത്തിയത് 6142 പേരാണ്. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിൽ കോളറ മരണംവരെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതനിർദേശങ്ങളുമയി രംഗത്തുവന്നിരിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം അടച്ച് സൂക്ഷിക്കുക, കുടിവെള്ള സ്രോതസ്സുകൾ അണുവിമുക്തമാക്കാൻ നടപടി സ്വീകരിക്കുക, കിണറുകളിൽ ക്ലോറിനേഷൻ നടത്തുക, വയറിളക്കത്തിന് സ്വയം ചികിത്സ നടത്തരുത് തുടങ്ങിയവയാണ് ആരോഗ്യവകുപ്പിെൻറ പ്രധാന നിർദേശങ്ങൾ. പനിബാധിതരുടെ എണ്ണത്തിലും കുറവ് വരുന്നില്ല. തിങ്കളാഴ്ച 2909 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. അതിൽ 94 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായാണ് എത്തിയത്. ആർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എച്ച്1 എൻ1 ലക്ഷണങ്ങളുമായി നാല് പേരാണ് എത്തിയത്. ഒരാൾക്ക് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.