വരള്‍ച്ച പ്രതിരോധം: 760 ഹെക്ടറില്‍ നീര്‍ത്തട സംരക്ഷണം

പാലക്കാട്: തച്ചമ്പാറ-കരിമ്പ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ഇരുമ്പാമുട്ടിയിലെ 760 ഹെക്ടര്‍ നീര്‍ത്തട പ്രദേശത്ത് പ്രദേശവാസികളെ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് മുഖേന വരള്‍ച്ച പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കരഭൂമിയില്‍ ഇത്തരത്തില്‍ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ലഭിച്ച അപേക്ഷ പ്രകാരമാണിതെന്ന് മണ്ണ് സംരക്ഷണ ഓഫിസര്‍ അറിയിച്ചു. നിലവില്‍ 72 പേരോളം അപേക്ഷ നല്‍കിയിട്ടുണ്ട്. നബാര്‍ഡിന്‍െറ ധനസഹായത്തോടെ ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തിയുള്ള ഇരുമ്പാമുട്ടി നീര്‍ത്തട സംരക്ഷണ പദ്ധതിക്ക് 251 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം പ്രദേശത്തെ 633 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. കല്ലുകയ്യാല, മണ്‍വരമ്പ്, മഴക്കുഴി, പുല്ലുവെച്ച് പിടിപ്പിക്കല്‍, ഫലവൃക്ഷത്തൈ നടീല്‍ തുടങ്ങിയ കരഭൂമിയില്‍ നടപ്പാക്കാവുന്ന സംരക്ഷണപ്രവര്‍ത്തനങ്ങളും നീര്‍ച്ചാലുകളില്‍ പാര്‍ശ്വഭിത്തി, ചെറുതടയണ എന്നിവയുടെ നിര്‍മാണവുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വേനല്‍ക്കാലത്ത് നീര്‍ച്ചാലുകളില്‍ ജലലഭ്യത വര്‍ധിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും ഇത്തരം സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. ഇത്തരം മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 33 പ്രദേശവാസികള്‍ക്കായി ചെലവായ തുകയുടെ 90 ശതമാനവും സബ്സീഡിയായി വിതരണം ചെയ്തു. 28.61 ലക്ഷമാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.