വടക്കഞ്ചേരി: കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സി.ഐ.ടി.യു-ബി.എം.എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കുണ്ടുകാട്, കുന്നംകാട്, പ്ളാച്ചികുളമ്പ്, കോട്ടേകുളം പ്രദേശങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച രാവിലെ ആറോടെ കുണ്ടുകാട്ടെ സി.ഐ.ടി.യു യൂനിയന്‍ ഓഫിസില്‍ ബൈക്കില്‍ വന്ന ബി.ജെ.പി-ബി.എം.എസ് പ്രവര്‍ത്തകര്‍ സി.ഐ.ടി.യുക്കാരായ വാസു, സുദേവന്‍ എന്നിവരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. മുഖംമൂടി ധരിച്ചാണ് അക്രമികള്‍ വന്നതെന്ന് പറയുന്നു. രണ്ട് മണിക്കൂറിനകം കൊട്ടേകുളത്തെ ബി.എം.എസുകാരായ കെ.എസ്. പൊന്മല, ഭാര്യ പത്മാവതി എന്നിവര്‍ക്ക് വെട്ടേറ്റു. സി.ഐ.ടി.യുക്കാരാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനിടെയാണ് സംഭവം. തലേദിവസം ബി.ജെ.പി പ്രവര്‍ത്തകനായ സുനിലിന് വെട്ടേറ്റിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ശനിയാഴ്ചയിലെ സംഭവങ്ങളെന്ന് പൊലീസ് കരുതുന്നു. ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരന്‍, ആലത്തൂര്‍ ഡിവൈ.എസ്.പി മുഹമ്മദ് കാസിം എന്നിവര്‍ സ്ഥലത്തത്തെി. സി.ഐ ചുമതലയുള്ള ഉണ്ണികൃഷ്ണന്‍, എസ്.ഐ വിപിന്‍ കെ. വേണുഗോപാല്‍, സമീപ പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വടക്കഞ്ചേരിയില്‍ പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.