പാലക്കാട്: കേരള പൊലീസ് അസോസിയേഷന്‍ 2016-18 വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ആകെയുള്ള 79 സീറ്റുകളില്‍ 60ലും ഭരണാനുകൂലികളായ പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനെതിരെ നിലവിലെ യു.ഡി.എഫ് അനുകൂല സംഘടനാ നേതാക്കള്‍, ഹൈകോടതിയിലും സുപ്രീംകോടതിയിലും നല്‍കിയ ഹരജികള്‍ തള്ളിയതിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2015-16 വര്‍ഷത്തില്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഷെഡ്യൂളില്‍ കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ കമ്മിറ്റി ചുമതലയേറ്റതിനുശേഷം സര്‍ക്കാറില്‍നിന്നുള്ള പ്രത്യേക ഉത്തരവിലൂടെ കാലാവധി രണ്ട് വര്‍ഷമാക്കുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദ് ചെയ്തു. ഇതിനെതിരെ യു.ഡിഎഫ് അനുകൂല സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഹരജികള്‍ തള്ളുകയായിരുന്നു. മുന്‍ സംസ്ഥാന ട്രഷറര്‍ വി.ടി. ബാബുരാജ്, മുന്‍ ജില്ലാ സെക്രട്ടറി എം. ശിവരാജന്‍, മുന്‍ ജില്ലാ ട്രഷറര്‍ പി. ജയരാജന്‍, മുന്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി. ജയന്‍, സത്യന്‍, മുന്‍ ജില്ലാ കമ്മിറ്റിയംഗം പ്രമോദ്, സി.പി. സുധീഷ്, മുന്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രജീഷ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് എ.ആര്‍ ക്യാമ്പില്‍ ആകെയുളള 23 സീറ്റിലും ഭരണപക്ഷ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.