എം.ഇ.എസ് കല്ലടി കോളജ് ചരിത്രവിഭാഗത്തിന് ഗവേഷണ പദവി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് ചരിത്രവിഭാഗത്തിന് കാലിക്കറ്റ് സര്‍വകലാശാല ഗവേഷണ കേന്ദ്രമായി അംഗീകാരം ലഭിച്ചു. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ അഞ്ചാമത്തേതും പാലക്കാട് ജില്ലയില്‍ ആദ്യത്തേതുമാണ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ ചരിത്രപഠന ഗവേഷണ കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന ജനവിഭാഗമായ അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങള്‍, യൂറോപ്യന്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മണ്ണാര്‍ക്കാട് ചരിത്ര ഗവേഷണ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സെന്‍റര്‍ ഫോര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് എന്ന പേരിലാണ് പഠന ഗവേഷണ കേന്ദ്രം അറിയപ്പെടുക. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പഠനം നടത്താന്‍ ഈ കേന്ദ്രത്തില്‍ അവസരം ലഭിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ റിസര്‍ച് ലാബ്, ഇന്‍ഫ്ലിബ്നെറ്റ്, ഗവേഷകര്‍ക്ക് വേണ്ടിയുള്ള 12ഓളം ഗവേഷക പോര്‍ട്ടലുകള്‍, ഹെറിറ്റേജ് മ്യൂസിയം, മെഗാലിത്തിക്ക് മ്യൂസിയം എന്നീ സൗകര്യങ്ങള്‍ ഗവേഷണ കേന്ദ്രത്തിന്‍െറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന എം.ഇ.എസ് കല്ലടി കോളജിന് ലഭിച്ചിരിക്കുന്നത് വലിയ അംഗീകാരമാണ് പുതിയ ചരിത്രപഠന ഗവേഷണ കേന്ദ്രമെന്ന് മണ്ണാര്‍ക്കാട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എം.ഇ.എസ് കല്ലടി കോളജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ. സെയ്താലി, പ്രിന്‍സിപ്പല്‍ പ്രഫ. ഉസ്മാന്‍ വെങ്ങശ്ശേരി, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം പ്രഫ. പി.എം. സലാഹുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി പ്രഫ. കെ. ഗോപാലകൃഷ്ണന്‍, ചരിത്ര വിഭാഗം തലവന്‍ ഡോ. ഒ.പി. സലാഹുദ്ദീന്‍, പി.ടി.എ സെക്രട്ടറി പ്രഫ. ടി. സെനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.