പാര്‍ക്കിങ് സൗകര്യമില്ല; അനങ്ങന്‍മല ഇക്കോ ടൂറിസത്തിന് തിരിച്ചടി

ഒറ്റപ്പാലം: മതിയായ പാര്‍ക്കിങ് സൗകര്യമില്ലാത്തത് അനങ്ങന്‍മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍നിന്ന് സന്ദര്‍ശകരെ അകറ്റുന്നു. ആറ് വര്‍ഷംമുമ്പ് ഒന്നാംഘട്ടം പൂര്‍ത്തിയാകുംമുമ്പേ ഉദ്ഘാടനം നടത്തിയ കേന്ദ്രത്തിലേക്ക് വിശേഷാവസരങ്ങളില്‍ എത്തുന്ന സന്ദര്‍ശക പ്രവാഹത്തിന് വെല്ലുവിളിയാകുന്നത് പ്രദേശത്തെ പരിമിത പാര്‍ക്കിങ് സൗകര്യവും ലഘുഭക്ഷണം ലഭ്യമാകാത്തതുമാണ്. രണ്ട് ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ്. ബലിപെരുന്നാളും ഓണവും കൈകോര്‍ത്തത്തെിയതോടെ കഴിഞ്ഞദിവസങ്ങളില്‍ സമീപ ജില്ലക്കാരുള്‍പ്പെടെയുള്ളവരുടെ പ്രവാഹമായിരുന്നു. സ്ഥലത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്താതിരുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ പ്രയാസവും സൃഷ്ടിച്ചു. മുതിര്‍ന്നവര്‍ക്ക് 20ഉം കുട്ടികള്‍ക്ക് 10ഉം രൂപ വീതം ടിക്കറ്റ് നിരക്ക് നിശ്ചയിച്ച കേന്ദ്രത്തില്‍ തിരുവോണദിനത്തില്‍ മാത്രം 27,000 രൂപയുടെ വരുമാനമാണ് ലഭിച്ചത്. തലേന്നും പിറ്റേന്നുമായി 31,000 രൂപയും ടിക്കറ്റിനത്തില്‍ കേന്ദ്രത്തിന് ലഭിച്ചു. സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ വേണ്ട സൗകര്യം ഉള്‍പ്പെട്ടിരിക്കുന്നത് രണ്ടാംഘട്ട നിര്‍മാണത്തിലാണെന്നിരിക്കെ, ലക്ഷ്യം കൈവരിച്ചാല്‍ വരുമാനവും പതിന്മടങ്ങായി വര്‍ധിക്കാനുള്ള സാധ്യതകളാണ് കലക്ഷന്‍ ചൂണ്ടിക്കാട്ടുന്നത്. വാച്ച്ടവര്‍, രാപ്പാര്‍ക്കാന്‍ മലമുകളില്‍ കോട്ടേജുകള്‍, അനങ്ങന്‍-കൂനന്‍ മലകളെ തമ്മില്‍ ബന്ധിപ്പിച്ച് റോപ്വേ, അരുവിയില്‍ സ്നാനഘട്ടം തുടങ്ങിയ സഞ്ചാരികള്‍ ഇഷ്ടപെടുന്ന ഒട്ടേറെ സംവിധാനങ്ങള്‍ ആസ്വദിക്കാന്‍ രണ്ടാംഘട്ടം പൂര്‍ത്തിയാകും വരെ കാത്തിരിക്കണം. 2011ല്‍ നടന്ന ഉദ്ഘാടനവേദിയില്‍ രണ്ടാംഘട്ട നിര്‍മാണം കാലതാമസമില്ലാതെ തുടര്‍ന്ന് നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒന്നാംഘട്ട പ്രവൃത്തികളില്‍ ഉള്‍പ്പെട്ടവ പോലും ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. പദ്ധതിക്ക് ഫണ്ട് നല്‍കുന്നത് ടൂറിസം വകുപ്പും വരുമാനം വനംവകുപ്പിനുമെന്ന തീരുമാനമാണ് ലക്ഷ്യത്തിലത്തൊന്‍ വൈകിപ്പിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.