മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വീട് നല്‍കണം –മനുഷ്യാവകാശ കമീഷന്‍

പാലക്കാട്: അച്ഛനും അമ്മയും നഷ്ടപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി വീട് നിര്‍മിച്ച് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു. പാലക്കാട് കണ്ണമ്പ്ര എട്ടാം വാര്‍ഡില്‍ ശ്രുതിരാജ് സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്‍െറ ഉത്തരവ്. ശ്രുതിരാജിന്‍െറയും സഹോദരങ്ങളുടെയും അമ്മ അര്‍ബുദം ബാധിച്ച് മരിച്ചു. അച്ഛന്‍ മരത്തില്‍നിന്ന് വീണ് പരിക്കേറ്റ് രണ്ട് മാസത്തെ ചികിത്സക്ക് ശേഷം മരിച്ചു. അച്ഛന്‍െറ പേരിലുണ്ടായിരുന്ന നാല് സെന്‍റ് ഭൂമിയും ഒറ്റമുറി വീടും മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും മാതാപിതാക്കളുടെ ചികിത്സക്കായി വസ്തുവും വീടും പണയപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മാതാപിതാക്കളുടെ ചികിത്സക്ക് ഭീമമായ പലിശക്ക് പണം കടം വാങ്ങിയെന്നും പലിശക്കാരനെ കുബേര കേസില്‍ പൊലീസ് പിടികൂടിയെന്നും പരാതിയിലുണ്ട്. കമീഷന്‍ കണ്ണമ്പ്ര പഞ്ചായത്തില്‍നിന്ന് വിശദീകരണം തേടിയിരുന്നു. അനാഥരായ കുട്ടികള്‍ക്ക് വീട് നല്‍കുന്നതിന് പട്ടികജാതി വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും രക്ഷാകര്‍ത്താക്കളായി തങ്ക, സുരേഷ് എന്നിവരെ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പട്ടികജാതിയില്‍പെട്ട അനാഥരായ കുട്ടികള്‍ക്ക് വീടും വിദ്യാഭ്യാസ ആനുകൂല്യവും അടിയന്തരമായി അനുവദിക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. നടപടികള്‍ സ്വീകരിച്ച് ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും പട്ടികജാതി വികസനവകുപ്പ് സെക്രട്ടറിക്കും കണ്ണമ്പ്ര പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.