ആനക്കര: കുമരനെല്ലൂര്‍ രജിസ്ട്രാര്‍ ഓഫിസിന് പ്രായം നൂറുകഴിഞ്ഞു. രജിസ്ട്രേഷന്‍ വകുപ്പ് കെട്ടിടം നിര്‍മിക്കാനാവശ്യമായ ഫണ്ട് അനുവദിച്ചതോടെ സ്വന്തമായി സ്ഥലം ലഭിച്ചിട്ടും കെട്ടിടം നിര്‍മിക്കാതെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസിന് ശാപമോക്ഷമാകും എന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍. പഴയ പൊന്നാനി താലൂക്കില്‍പ്പെട്ട ആദ്യ രജിസ്ട്രാര്‍ ഓഫിസാണിത്. വര്‍ഷങ്ങളായി കുമരനെല്ലൂരില്‍ വാടകക്കെട്ടിടത്തില്‍നിന്ന് വാടകക്കെട്ടിടത്തിലേക്ക് മാറി മാറി നീങ്ങുമ്പോഴും തൊട്ട് മുന്നില്‍ സ്ഥലമുണ്ടായിട്ടും കെട്ടിടം നിര്‍മിക്കാനാവശ്യമായ നടപടി ഉണ്ടായിരുന്നില്ല. 2001-2006 വര്‍ഷത്തില്‍ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് എല്‍.ഡി.എഫ് ഭരിക്കുന്ന കാലത്ത് അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുന്‍കൈ എടുത്താണ് കെട്ടിടം നിര്‍മിക്കാനാവശ്യമായ എട്ട് സെന്‍റ് സ്ഥലം വിട്ടുനല്‍കിയത്. എന്നാല്‍, പിന്നീട് ഇവിടെ കാട് പിടിച്ചുകിടന്നുവെന്നല്ലാതെ രജിസ്ട്രേഷന്‍ വകുപ്പില്‍നിന്ന് മേല്‍ നടപടികളുണ്ടായില്ല. ഇതിനിടെ പഴയ കെട്ടിടത്തില്‍ മറ്റൊരുകെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. പഞ്ചായത്ത് ഭരണവകുപ്പിന്‍െറ അനുമതിവാങ്ങിയാണ് രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയത്. ഇത് പ്രകാരം രജിസ്ട്രേഷന്‍ വകുപ്പ് കെട്ടിടം നിര്‍മിക്കാന്‍ തുക പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇത് മുടങ്ങിപ്പോകുകയായിരുന്നു. ഇപ്പോള്‍ വീണ്ടും കെട്ടിടം നിര്‍മിക്കാനാവശ്യമായ ഫണ്ട് അനുദിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.