14.2 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികള്‍ പിടിയില്‍

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് 14.2 കിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡും ഹേമാംബിക നഗര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. തിരുപ്പൂര്‍ ജില്ലയിലെ സോമനൂര്‍, കാരണംപേടൈ സ്വദേശി കുട്ടി എന്ന രാജ്കുമാര്‍ (34), ദിണ്ടുഗല്‍ ജില്ലാ ബേഗംപൂര്‍ സ്വദേശി ശെല്‍വം (54) എന്നിവരെയാണ് ഞായറാഴ്ച പുലര്‍ച്ചെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശ പ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എല്‍. സുനില്‍, പാലക്കാട് ഡിവൈ.എസ്.പി കെ.എം. സുല്‍ഫീക്കര്‍ എന്നിവയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മൊത്ത കച്ചവക്കാരാണ് ശെല്‍വവും രാജ് കുമാറും. കഞ്ചാവ് കച്ചവടക്കാരെന്ന പേരില്‍ തമിഴ്നാട്ടില്‍ ചെന്ന് പരിചയപ്പെടുത്തി ഷാഡോ പൊലീസ് ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് പ്രതികള്‍ പാലക്കാട്ടേക്ക് കഞ്ചാവുമായി എത്തിയത്. പത്ത് വര്‍ഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന പ്രതികള്‍ ആദ്യമായാണ് പൊലീസ് വലയിലാകുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് ഒലവക്കോട് എത്തിച്ചത്. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് സംഘത്തിലെ മറ്റു കണ്ണികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. പ്രതികളെ തിങ്കളാഴ്ച ജെ.എഫ്.സി.എം (മൂന്ന്) കോടതിയില്‍ ഹാജരാക്കും. ഹേമാംബിക നഗര്‍ സി.ഐ ആര്‍. ഹരിപ്രസാദ് എസ്.ഐ വി. ബിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ എസ്. ജലീല്‍, എസ്.സി.പി.ഒമാരായ ജയകുമാര്‍, എം.വി. അനൂപ്, ടി.ആര്‍. സുനില്‍കുമാര്‍, സി.പി.ഒമാരായ സി.എസ്. സാജിദ്, കെ. അഹമ്മദ് കബീര്‍, കൃഷ്ണദാസ്, ആര്‍. വിനീഷ്, ആര്‍. രജീദ്, മന്‍സൂര്‍, ഹരിപ്രസാദ്, ഡി.വി.ആര്‍. സലീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.