വിഭാഗീയത: മണ്ണാര്‍ക്കാട് ലീഗ് കമ്മിറ്റി വീണ്ടും പുന$സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ട് ലീഗ് കമ്മിറ്റികള്‍ വീണ്ടും പുനഃസംഘടിപ്പിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മണ്ഡലം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത്. ഞായറാഴ്ച പാണക്കാട്ട് ചേര്‍ന്ന ചര്‍ച്ചയെ തുടര്‍ന്ന് മണ്ഡലം കമ്മിറ്റിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി സി. മുഹമ്മദ് ബഷീറിനെയും ട്രഷററായി പി. മുഹമ്മദാലി അന്‍സാരിയെയുമാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ ചര്‍ച്ചയില്‍ ജനറല്‍ സെക്രട്ടറിയായി തീരുമാനിച്ച അഡ്വ. നാസര്‍ കൊമ്പത്തിനെ എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറിയാക്കി മാറ്റി. നേരത്തേ എസ്.ടി.യു ജില്ലാ ട്രഷററായിരുന്നു. കഴിഞ്ഞ ഒത്തുതീര്‍പ്പിലെ ധാരണ അനുസരിച്ച് അഡ്വ. ടി.എ സിദ്ദീഖിന്‍െറയും കല്ലടി അബൂബക്കറിന്‍െറയും സ്ഥാനങ്ങള്‍ക്ക് മാറ്റമില്ല. വിഭാഗീയത രൂക്ഷമായ കോട്ടോപ്പാടം പഞ്ചായത്ത് ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി. എന്നാല്‍, കോട്ടോപ്പാടം പഞ്ചായത്തിലെ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികള്‍ മരവിപ്പിച്ച തീരുമാനത്തില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പിന് ശേഷമേ പുന$സംഘടിപ്പിക്കൂവെന്നാണ് അറിയുന്നത്. പാണക്കാട്ട് ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ ഹൈദരലി ശിഹാബ് തങ്ങളെ കൂടാതെ, കെ.പി.എ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി, കെ.എന്‍.എ. ഖാദര്‍, കെ.എസ്. ഹംസ, അഡ്വ. എന്‍. ഷംസുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല, മരക്കാര്‍ മാരായമംഗലം, ടി.എ. സലാം, അഡ്വ. ടി.എ. സിദ്ദീഖ്, സി. മുഹമ്മദ് ബഷീര്‍, കല്ലടി അബൂബക്കര്‍, അഡ്വ. നാസര്‍ കൊമ്പത്ത് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ലീഗ് നേതാവിനെതിരെ മണ്ണാര്‍ക്കാട്ട് പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ടൗണില്‍ യൂത്ത് ലീഗ് പ്രകടനം നടത്തിയിരുന്നുവെങ്കിലും മണ്ഡലം കമ്മിറ്റി എന്ന നിലയിലല്ല ഇത് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയതോടെ ഇന്നലെയുണ്ടായ തീരുമാനങ്ങളിലും മാറ്റമുണ്ടാവുമോ എന്ന ചോദ്യവും ഉയരുന്നു. എന്നാല്‍, നിലവില്‍ രാജിവെച്ചവരെല്ലാം തീരുമാനം പിന്‍വലിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇനിയൊരു പ്രശ്നമുണ്ടാക്കാതെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.