പാലക്കാട്: വിദ്യാര്‍ഥികള്‍ക്ക് യാത്ര ആനുകൂല്യത്തിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആഗസ്റ്റ് 31നകം ലഭ്യമാകാനുള്ള നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ എന്‍. ശരവണന്‍ അറിയിച്ചു. കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ സത്യവാങ്മൂലം, സ്ഥാപനത്തിന്‍െറ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍, അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടിക എന്നിവ സഹിതം ആഗസ്റ്റ് 18നകം സമര്‍പ്പിക്കണം. വിദ്യാര്‍ഥികളുടെ യാത്ര സൗകര്യവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍.ടി.ഒ ഇക്കാര്യം അറിയിച്ചത്. പാലക്കാട് താലൂക്കിലുള്ളവര്‍ സിവില്‍ സ്റ്റേഷനിലുള്ള ആര്‍.ടി.ഒ ഓഫിസിലും മറ്റു താലൂക്കിലുള്ളവര്‍ അതത് സബ് ജോയന്‍റ് ആര്‍.ടി.ഒ ഓഫിസിലുമാണ് അപേക്ഷിക്കേണ്ടത്. തങ്ങളുടേത് അംഗീകൃത സ്ഥാപനമാണെന്നും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ യാത്ര ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലമാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നല്‍കേണ്ടത്. കാര്‍ഡുകള്‍ ലഭിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പകര്‍ത്താന്‍ ഒരു ഒഴിഞ്ഞ ഡി.വി.ഡിയും അപേക്ഷകര്‍ ഹാജരാക്കണം. അര്‍ഹരായവര്‍ക്ക് യാത്ര ആനുകൂല്യം നിഷേധിച്ചാല്‍ ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.ഒക്ക് പരാതി നല്‍കാം. വിദ്യാര്‍ഥികള്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതോ കാര്‍ഡിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചാലോ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്നും ആര്‍.ടി.ഒ അറിയിച്ചു. ബസ് ജിവനക്കാരെ സംബന്ധിച്ചുള്ള പരാതികള്‍ നിജസ്ഥിതി മനസ്സിലാക്കി നടപടിയെടുക്കണം. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ പിടിച്ചിടുന്നത് ഒഴിവാക്കി ബസ് സര്‍വിസ് മുടക്കം വരാത്തവിധം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ബസ് ജിവനക്കാരുടെ സംഘടന പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, വിദ്യാര്‍ഥികള്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.