പ്രജിത്തിന്‍െറ കൃഷിരീതിക്ക് വിജയത്തിളക്കം

പാലക്കാട്: രോഗ-കീടാക്രമണവും വിലവ്യതിയാനവും കാരണം പച്ചക്കറി കൃഷി പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ നൂതനവും പ്രകൃതി സൗഹൃദവുമായ രീതിയില്‍ കൃഷിചെയ്ത് വിജയം വരിക്കുകയാണ് പെരുമാട്ടി മുതലാംതോടിലെ കര്‍ഷകനായ പ്രജിത്ത്കുമാര്‍. അത്യുല്‍പാതന ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചും ജൈവരീതികള്‍ക്ക് പ്രാമുഖ്യം നല്‍കിയുമാണ് പ്രജിത്തിന്‍െറ കൃഷി. മുഴുവന്‍ പച്ചക്കറി കൃഷിയിടത്തിലും ഓപണ്‍ പ്രസിഷന്‍ രീതി നടപ്പാക്കിയതിനാല്‍ മികച്ച വിളവ് ലഭിക്കുന്നുണ്ട്. അഞ്ച് ഏക്കറിലാണ് പച്ചക്കറി കൃഷി. രണ്ടേക്കര്‍ സ്ഥലത്ത് പാവല്‍ കൃഷി ചെയ്യുന്നു. ഏപ്രില്‍-മേയ്, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി രണ്ടു സീസണിലാണ് കൃഷി. ‘മായ’ എന്ന വെള്ളയിനമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പച്ചയിനമായ ‘പാലി’യും കൃഷി ചെയ്യുന്നു. ഒരേക്കര്‍ സ്ഥലത്ത് ‘ബേബി’ എന്ന ഇനം പടവലം വിളയിക്കുന്നു. അടുത്തിടെ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന ചുരക്ക ഇനവും മൂന്ന് ഏക്കര്‍ സ്ഥലത്ത് പയറും കൃഷി ചെയ്യുന്നു. മികച്ച ഉല്‍പാദന ശേഷിയുള്ള ‘നാംദാരി’ എന്ന പയര്‍ വിത്തിനമാണ് ഉപയോഗിക്കുന്നത്. അര ഏക്കര്‍ സ്ഥലത്ത് വഴുതിനയും അര ഏക്കര്‍ മുളകും കൃഷി ചെയ്യന്നുണ്ട്. നിയന്ത്രണ ജലസേചന രീതിയാണ് അനുവര്‍ത്തിക്കുന്നത്. പാടം നന്നായി ഉഴുതശേഷം ജൈവ വളങ്ങളും റോക്ക് ഫോസ്ഫേറ്റും അടിവളമായി നല്‍കുന്നു. ചാണകം, കോഴി കാഷ്ടം, ആട്ടിന്‍കാഷ്ടം എന്നിവയുടെ കമ്പോസ്റ്റും നല്‍കും. രോഗ-കീട നിയന്ത്രണത്തിന് സുരക്ഷിത ജൈവ നിയന്ത്രണ മാര്‍ഗങ്ങളാണ് അനുവര്‍ത്തിക്കുന്നത്. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ക്ക് എതിരെ ‘മഞ്ഞകെണി’ ഉപയോഗിക്കുന്നു. രോഗ ബാധക്കെതിരെ ട്രൈകോര്‍മ എന്ന സൂക്ഷ്മാണു ജലസേചനത്തോടൊപ്പം നല്‍കും. പച്ചക്കറി തോട്ടത്തിന് ചുറ്റും പൂക്കള്‍ വെച്ചുപിടിപ്പിക്കുന്നത് മിത്രകീടങ്ങളെ ആകര്‍ഷിക്കുമെന്നും അതുവഴി കീട നിയന്ത്രണം സാധ്യമാവുമെന്നും പ്രജിത്ത് പറയുന്നു. കേരള സര്‍ക്കാറിന്‍െറ പഴം പച്ചക്കറി വികസന പദ്ധതി, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ പ്രകാരമുള്ള പദ്ധതികളും പ്രജിത്തിന്‍െറ പാടത്ത് നടപ്പാക്കി വരുന്നു. കൃഷിഭവനിലെ ഉദ്യോഗസ്ഥന്മാരും വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥരും തോട്ടം സന്ദര്‍ശിച്ച് അപ്പപ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പാവലിന് ഏക്കറിന് 24 ടണ്‍, പടവലത്തിന് 27 ടണ്‍, ചുരക്കക്ക് 30 മുതല്‍ 35 ടണ്‍ വരെയും വിളവു ലഭിക്കുന്നുണ്ട്. 90 ശതമാനം മികച്ച ഗുണമേന്മയുള്ള ഉല്‍പന്നങ്ങളാണ് ലഭിക്കുന്നത്. വിദേശത്തേക്കും കയറ്റിവിടുന്നുണ്ട്. പഴം പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. വി.എഫ്.പി.സി.കെയുടെ മുന്‍ ഫാര്‍മര്‍ ഡയറക്ടറായിരുന്നു. ഇപ്പോള്‍ പെരുമാട്ടി സ്വാശ്രയ കര്‍ഷക സമിതിയുടെ പ്രസിഡന്‍റുമാണ്. പച്ചക്കറിക്ക് പുറമേ നെല്ല്, തെങ്ങ്, വാഴ, പൂകൃഷി, മത്സ്യകൃഷി, അടക്ക, മാവ്, എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.