പാലക്കാട്: പേവിഷബാധ വിമുക്ത കേരള പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ പേവിഷ നിര്‍മാര്‍ജന തീവ്രയജ്ഞ പരിപാടി 26 മുതല്‍ മൂന്ന് ആഴ്ചത്തേക്ക് നടപ്പാക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കും. പദ്ധതിപ്രകാരം ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ നിര്‍ബന്ധമാക്കും. പേവിഷ നിര്‍മാര്‍ജന തീവ്രയജ്ഞ പരിപാടിക്ക് ആവശ്യമായ വാക്സിനും അനുബന്ധ സാമഗ്രികളും ജില്ലയില്‍ സജ്ജമാണ്. പ്രതിരോധ കുത്തിവെപ്പിനും സര്‍ട്ടിഫിക്കറ്റിനുമായി ഓരോ നായ്ക്കള്‍ക്കും 10 രൂപ മാത്രം അടച്ചാല്‍ മതി. എന്നാല്‍, ലൈസന്‍സ് ലഭിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ഫീസ് അടക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും ജില്ല മൃഗസംരക്ഷണ ഓഫിസര്‍ കണ്‍വീനറുമായുള്ള അവലോകന കമ്മിറ്റിയാണ് വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിനേഷന്‍ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചത്. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാണെന്നതിനാല്‍ വളര്‍ത്തുനായ്ക്കളുടെ ഉടമസ്ഥര്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. ഇതിനുമുമ്പ് കുത്തിവെപ്പെടുത്ത നായ്ക്കളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കാമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.