ചെര്‍പ്പുളശ്ശേരി: കുഴല്‍കിണറും പമ്പും തകാരാറിലായി മാസങ്ങള്‍ ഏറെ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. ചളവറയിലെ കേന്ദ്രീകൃത കുടിവെള്ള പദ്ധതിയില്‍നിന്ന് വീട്ടുകണക്ഷന്‍ എടുത്തവര്‍ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലാണ്. ചളവറ മനക്കല്‍പടിയിലും തിരുത്തുക്കല്‍ പടിയിലുമുള്ള രണ്ട് കിണറുകളില്‍ നിന്നാണ് കേന്ദ്രീകൃത കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പിന് രണ്ടുമാസം മുമ്പാണ് കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന രണ്ട് കിണറുകളിലെ ഒരെണ്ണം ചളിനിറഞ്ഞ് തകരാറിലായി പമ്പിങ് നിര്‍ത്തി വെച്ചത്. രണ്ട് കിണറുകളില്‍നിന്ന് ഒന്നിടവിട്ട ദിവസങ്ങളിലായാണ് രണ്ടുഭാഗങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത്. പിന്നീട് ഒരുകിണറിലെ വെള്ളം മാത്രമായതിനാല്‍ പല ഭാഗത്തേക്കും വെള്ളം ലഭിക്കാതായി. പഞ്ചായത്ത് നിയോഗിച്ച സമിതിയാണ് പദ്ധതി നടത്തിക്കൊണ്ടിരുന്നത്. വൈദ്യുതി ബില്ലും മറ്റു അറ്റകുറ്റപ്പണികളുടെയും സാമ്പത്തിക ചെലവ് ഏറുകയും വെള്ളക്കരം യഥാസമയം പിരിച്ചെടുക്കാത്തതിനെ തുടര്‍ന്നും സമിതിയുടെ കൈയില്‍ ഫണ്ടില്ളെന്ന് പറഞ്ഞാണ് കേടുവന്ന കിണറും പമ്പും അറ്റകുറ്റപ്പണി നടത്താതെ നീട്ടിക്കൊണ്ട് പോയത്. എന്നാല്‍, കിണര്‍ കുഴിക്കാനും മോട്ടോര്‍ നന്നാക്കാനും ഫണ്ട് നീക്കിവെച്ചെന്നും ഉടന്‍ പണികള്‍ തുടങ്ങുമെന്നുമാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയത്. പുതിയ ഭരണസമിതി അധികാരമേറ്റെങ്കിലും കിണറും മോട്ടോറും നന്നാക്കാനോ കിണര്‍ കുഴിക്കാനോ നടപടിയുണ്ടായില്ല. ഉടന്‍ നടപടികളുണ്ടായില്ളെങ്കില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.