കോയമ്പത്തൂര്‍: കൃഷിയിടങ്ങളിലൂടെ ഗെയില്‍ ഭൂഗര്‍ഭ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാറിനൊപ്പം മേഖലയിലെ വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയും പുന$പരിശോധന ഹരജി സമര്‍പ്പിക്കും. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കൃഷ്ണഗിരി, ധര്‍മപുരി, കരൂര്‍ ജില്ലകളിലെ വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ കോയമ്പത്തൂരില്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. തമിഴ്നാടിന്‍െറ പശ്ചിമമേഖലയിലെ ഏഴ് ജില്ലകളിലൂടെയാണ് ഭൂഗര്‍ഭ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുക. 2011ല്‍ ഭേദഗതി ചെയ്ത 1962ലെ പെട്രോളിയം ആന്‍ഡ് മിനറല്‍ പൈപ്പ് ലൈന്‍സ് (പി.എം.പി) ആക്റ്റ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇതിനായി മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കൃഷിയിടങ്ങളില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്ന് സംയുക്ത കര്‍ഷക സമിതി ജനറല്‍ സെക്രട്ടറി പി. കന്തസ്വാമി മുന്നറിയിപ്പ് നല്‍കി. 134 വില്ളേജുകളിലായി 2,500ഓളം കര്‍ഷകരുടെ പതിനായിരത്തോളം ഏക്കര്‍ കൃഷി ഭൂമിയെയാണ് ബാധിക്കപ്പെടുക. കൊച്ചിയില്‍നിന്ന് ആരംഭിക്കുന്ന പൈപ്പ്ലൈന്‍ കോയമ്പത്തൂര്‍ ജില്ലയിലെ പിച്ചന്നൂര്‍, തിരുമിലിയാംപാളയം, പാലത്തുറ, ചീരപാളയം, ഒത്തക്കാല്‍മണ്ഡപം, തിരുപ്പൂര്‍ ജില്ലയിലെ പല്ലടം, ഈറോഡ്, നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട്, സേലം ജില്ലയിലെ ശങ്കഗിരി, ധര്‍മപുരി, കൃഷ്ണഗിരി ജില്ലയിലെ ഹൊസൂര്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോവുക. സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തേടുമെന്നും കന്തസ്വാമി അറിയിച്ചു. അതിനിടെ വിവിധ ജില്ലകളില്‍ കര്‍ഷകര്‍ പ്രതിഷേധ സമര പരിപാടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.