നെന്മാറ: ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതും ഇപ്പോഴും ആശ്രയിക്കാവുന്നതുമായ അയിലൂരിലെ തോട്ടശ്ശേരി കുടിവെള്ള പദ്ധതി തികഞ്ഞ അവഗണനയില്‍. അയിലൂര്‍ ബസ്സ്റ്റാന്‍ഡിനടുത്ത് 200 മീറ്റര്‍ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന ഈ കുടിവെള്ള പദ്ധതിയില്‍നിന്ന് സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് അയിലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തും സമൃദ്ധമായി ജലമത്തെിയിരുന്നു. വേനലിന് മുമ്പേ അയിലൂര്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അയിലൂര്‍ പുഴക്കരികില്‍ നീരുറവയുള്ള കൊക്കര്‍ണിയും പമ്പ് ഹൗസും ഒരേക്കറോളം വിസ്തൃതിയുള്ള വളപ്പും ചേര്‍ന്നതായിരുന്നു ഈ പദ്ധതി. കൊക്കര്‍ണിക്ക് ചുറ്റും ഇഷ്ടികകൊണ്ട് എട്ട് മീറ്റര്‍ വ്യാസത്തില്‍ കെട്ടി വൃത്തിയാക്കിയ കിണറും ഉണ്ടായിരുന്നു. കൂടാതെ, ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തെക്കത്തേറയില്‍ ചെമ്പുഫലകം കൊണ്ട് തീര്‍ത്ത ജലസംഭരണിയും നിര്‍മിച്ചിരുന്നു. പല സ്ഥലത്തേയും ജലമത്തെിയിരുന്നത് ഭൂമിക്കടിയിലൂടെയുള്ള ഇരുമ്പ് പൈപ്പുകളിലൂടെയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ഈ പദ്ധതി ജലഅതോറിറ്റിക്ക് കീഴില്‍വന്നു. 1980ഓടെ ഈ കുടിവെള്ള പദ്ധതിയുടെ ശനിദശ തുടങ്ങി. പല വീടുകളിലും കിണറുകളും കുഴല്‍ കിണറുകളും കുഴിച്ചതോടെ ആരും ഈ കുടിവെള്ള പദ്ധതിയെ ശ്രദ്ധിക്കാതെയായി. ഇതിനിടെ നേരത്തേയുണ്ടായിരുന്ന പമ്പ് ഹൗസും ചുറ്റുമതിലും ജലസംഭരണിയും കാലപ്പഴക്കം മൂലം തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.